ലണ്ടന്‍: യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ മേയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ പുതിയ ഉയര്‍ച്ചകളിലെത്തിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. കോഫി, ചോക്കളേറ്റ്, ഭക്ഷ്യേതര സാധനങ്ങള്‍ എന്നിവയുടെ വില കുതിച്ച് കയറിയതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്. ഗ്രോസറി സ്റ്റോറുകളിലെ വിലക്കയറ്റത്തിന്റെ മൊത്തം നിരക്ക് ഒമ്പത് ശതമാനത്തിലെത്തിയെന്നാണ് ദി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി), നീല്‍സനല്‍ ക്യൂ എന്നിവര്‍ എടുത്ത് കാട്ടുന്നത്. ഫ്രഫ് ഫുഡ് ഐറ്റങ്ങളുടെ വില ക്രമത്തില്‍ കുറയുന്നുണ്ടെങ്കിലും കോഫി , ചോക്കളേറ്റ് എന്നിവയുടെ വില കുതിച്ചുയരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നത് പരിഗണിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലയ്ക്ക് പരിധി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളുമായി നിര്‍ണായകമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കരാറിലെത്തിയാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പാല്‍, ബ്രെഡ് പോലുള്ള അടിസ്ഥാന ഭക്ഷ്യോല്‍പന്നങ്ങളുടെ വില വര്‍ധനവ് സ്വമേധയാ പരിമിതപ്പെടുത്തുമെന്നാണ് സൂചന.
എന്നാല്‍ ഇത്തരത്തില്‍ പ്രൈസ് ക്യാപ് ഏര്‍പ്പെടുത്തുന്നതിനോട് ബിആര്‍സി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യോല്‍പന്നങ്ങളുടെ വില പിടിച്ച് നിര്‍ത്താനായി ഭക്ഷ്യോല്‍പാദന-വിതരണ രംഗങ്ങളിലെ ചുവപ്പ് നാടകളെ ഒഴിവാക്കുകയാണ് ചെയ്യേണ്ടതെന്നും ഇതിനായി 1970കളില്‍ നടപ്പിലാക്കിയത് പോലുള്ള പ്രൈസ് ക്യാപ് കൊണ്ട് വലിയ പ്രയോജനമില്ലെന്നും ബിആര്‍സി അഭിപ്രായപ്പെടുന്നു. മേയ് ഒന്നിനും ആറിനും ഇടയിലുള്ള പുതിയ വിലകളെ വിശകലനം ചെയ്താണ് ബിആര്‍സിയും നീല്‍സനല്‍ ക്യൂവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ഇത് പ്രകാരം ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റം ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുള്ള 15.7 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം മേയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 15.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ മൊത്തത്തില്‍ വിലക്കയറ്റത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വില വര്‍ധനവില്‍ കുറവുണ്ടായെന്ന് വച്ച് ഭക്ഷ്യോല്‍പന്നങ്ങള്‍ വാങ്ങുന്നതിനുളള ചെലവ് കുറഞ്ഞുവെന്ന് അര്‍ത്ഥമാക്കുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വിലകള്‍ സാവധാനത്തിലാണെങ്കിലും നിലവിലും വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ചുരുക്കം.