ലണ്ടന്‍ : ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗണ്‍ പാര്‍ട്ടികളുടെ പേരില്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എംപിമാരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയ റിപ്പോര്‍ട്ടിനെ എംപിമാര്‍ ഒന്നടങ്കം പിന്തുണച്ചു. ഏഴിനെതിരെ 354 എന്ന നിലയില്‍ കോമണ്‍സ് റിപ്പോര്‍ട്ടിനെ പിന്തുണച്ചു. സുനാക്കിനെതിരെ കരുനീക്കം നടത്തുന്ന ബോറിസിനെ
വെറും ഏഴ് അംഗങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. ക്രോസ്-പാര്‍ട്ടി കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ജോണ്‍സണ്‍ ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ബോറിസിന്റെ നിരവധി അടുപ്പക്കാര്‍ കമ്മിറ്റിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയും എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
മുന്‍ പ്രധാനമന്ത്രി തെരേസ മേ, കോമണ്‍സ് നേതാവ് പെന്നി മോര്‍ഡന്റ് , വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ എന്നിവരും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ പിന്തുണച്ചു. 118 ടോറി നേതാക്കള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 225 എംപിമാര്‍ വിട്ടുനിന്നു. സര്‍ ബില്‍ കാഷ്, നിക്ക് ഫ്‌ലെച്ചര്‍, ആദം ഹോളോവേ, കാള്‍ മക്കാര്‍ട്ട്നി, ജോയ് മോറിസ്സി, ഹീതര്‍ വീലര്‍ എന്നിവര്‍ എതിര്‍ത്ത് വോട്ട് ചെയ്ത ടോറി എംപിമാരില്‍ ഉള്‍പ്പെടുന്നു.
നമ്പര്‍ 10ല്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പാര്‍ലമെന്റിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നിലധികം പ്രസ്താവനകള്‍ ബോറിസ് നടത്തിയതായി റിപ്പോര്‍ട്ടിന്റെ നിഗമനത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി ജോണ്‍സണ്‍ എം പി സ്ഥാനം രാജി വെച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി, കമ്മിറ്റിയെ 'കംഗാരു കോടതി' എന്ന് മുദ്രകുത്തി ആക്ഷേപിച്ചതിലൂടെ ജോണ്‍സണ്‍ പാര്‍ലമെന്റിനെ കൂടുതല്‍ അവഹേളിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഭയെയും ജനങ്ങളെയും അദ്ദേഹം ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നും സമിതി കണ്ടെത്തി. കമ്മിറ്റിയുടെ നിഷ്പക്ഷതയ്ക്കെതിരെ ബോറിസ് നടത്തിയ ആക്രമണങ്ങളെയും കുറ്റപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. 'ജനാധിപത്യത്തിന്റെ ഭയാനകമായ ദിനം' എന്നാണ് ബോറിസ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ബോറിസ് തന്റെ എം പി സ്ഥാനം രാജി വെച്ചത്. വോട്ടെടുപ്പിന് മുന്നോടിയായുള്ള കോമണ്‍സ് ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രി റിഷി സുനക് വിട്ടുനിന്നു.