മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ പ്രതിയല്ലാത്ത മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെടിരിക്കുകയാണെന്നും ഫോണ്‍ ഉടന്‍ വിട്ടുനല്‍കണമെന്നും ഹൈക്കോടതി പൊലീസിനോട് പറഞ്ഞു.
പത്തനംതിട്ടയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ ജി വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് നടപടി തെറ്റെന്നു ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ പ്രതിയല്ലാത്ത ഒരാളുടെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫോണ്‍ പിടിച്ചെടുത്തതു സംബന്ധിച്ചു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പോലീസിന്റെ വിശദീകരണം തേടി.
കേസില്‍ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ എങ്ങനെ സാധിക്കുമെന്നും ഹൈക്കോടതി പോലീസിനോട് ചോദിച്ചു. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. കേസിലെ മുഖ്യപ്രതിയായ ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ജൂലൈ നാലിന് മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കംപ്യൂട്ടറുകളും ക്യാമറകളും പോലീസ് പിടിച്ചെടുത്തിരുന്നു. 25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. ഇതുകൂടാതെയാണ് ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ മൊബൈല്‍ഫോണ്‍ ഉള്‍പ്പടെ പിടിച്ചെടുത്തത്. ഇതിനെതിരെയാണ് വിശാകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Also Read- അടികിട്ടിയത് കോടതിയുടെ മുഖത്ത്; കോട്ടയത്ത് ബസ്സുടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിനെതിരെ ഹൈക്കോടതി
പി.വി. ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു പോലീസ് മറുനാടന്‍ മലയാളിയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തിയത്. പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ തുങ്ങിയവ ചേര്‍ത്താണ് സ്ഥാപന ഉടമയായ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. |