ലണ്ടന്‍: യുകെയിലെ വേതനങ്ങള്‍ അഥവാ വേയ്ജുകള്‍ ഏപ്രിലിനും ജൂണിനുമിടയിലുളള ഒരു വര്‍ഷ കാലത്തിനിടെ റെക്കോര്‍ഡ് വര്‍ധനവ് പ്രകടമാക്കിയെന്ന് റിപ്പോര്‍ട്ട് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സില്‍ നിന്നുള്ള പുതിയ കണക്കുകളാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം റെഗുലര്‍ പേമെന്റുകളില്‍ 7.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2001ല്‍ ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിക്കാര്യത്തിലുണ്ടായിരിക്കുന്നത്. ആളുകളുടെ റിയല്‍ പേ റിക്കവറിംഗ് സ്റ്റേജിലായിരിക്കുന്നുനവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നാണ് ഒഎന്‍എസിലെ ഡാറെന്‍ മോര്‍ഗന്‍ ചൊവ്വാഴ്ച പ്രതികരിച്ചിരിക്കുന്നത്. നിലവിലെ രേഖകള്‍ ആരംഭിച്ച കാലം മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ നിലവില്‍ ബേസിസ് പേ വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നുവെന്നും മോര്‍ഗന്‍ പറയുന്നു. നിലവില്‍ രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതും ശമ്പള വര്‍ധനവിന്റെ ഗുണഫലമേറ്റുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
എന്നാല്‍ പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിരക്കായ 7.9 ശതമാനത്തില്‍ തന്നെ തുടരുന്നത് ശമ്പള വര്‍ധനവിന്റെ പൂര്‍ണമായ ഗുണം ലഭിക്കുന്നതിന് തടസ്സമായി വര്‍ത്തിക്കുന്നുവെന്ന് ചില സാമ്പത്തിക ശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നു. പണപ്പെരുപ്പം രണ്ട് ശതമാനത്തില്‍ പിടിച്ച് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുളള കര്‍ക്കശമായ മോണിറ്ററി പോളിസികള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ കുറച്ച് കാലമായി അനുവര്‍ത്തിച്ച് വരുന്നുവെങ്കിലും ഇനിയും ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ ബുധനാഴ്ച പുറത്ത് വരാന്‍ പോവുകയാണ്. ജൂലൈയില്‍ വിലവര്‍ധനവ് വീണ്ടും കുറഞ്ഞിരിക്കാമെന്ന പ്രതീക്ഷയാണ് ഇതിനെ തുടര്‍ന്നുയര്‍ന്നിരിക്കുന്നത്. പണപ്പെരുപ്പം ഏഴ് ശതമാനത്തിലേക്ക് അല്ലെങ്കില്‍ 6.8 ശതമാനത്തിലേക്ക് താഴ്ന്നിരിക്കാമെന്നാണ് പാന്‍മുറെ ഗോര്‍ഡണിലെ ചീഫ് എക്കണോമിസ്റ്റായ സൈമണ്‍ ഫ്രഞ്ച് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് വേതന വര്‍ധനവിന്റെ ഗുണഫലം കൂടുതല്‍ അനുഭവിക്കാനാവുമെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നു.