ലണ്ടന്‍: ഹൃദയാഘാതത്തിന്റെ പ്രാരംഭലക്ഷണങ്ങളുണ്ടാകുമ്പോള്‍ തന്നെ 999 നമ്പറില്‍ വിളിക്കാന്‍ ഏവരെയും ബോധവല്‍ക്കരിക്കുന്ന ഒരു ലൈഫ്സേവിംഗ് ക്യാമ്പയിന് തുടക്കമിട്ട് എന്‍എച്ച്എസ് രംഗത്തെത്തി. ഹാര്‍ട്ട് അറ്റാക്ക് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡിന് മുമ്പുള്ള കാലത്തേതിന് സമാനമായ സാഹചര്യത്തിലാണ് നിര്‍ണായക ക്യാമ്പയിന് തുടക്കമിട്ട് എന്‍എച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്. ആളുകള്‍ സാധാരണ അവഗണിക്കുന്നതോ അല്ലെങ്കില്‍ നിഷേധിക്കുന്നതോ ആയ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഈ ക്യാമ്പയിനിലൂടെ ബോധവല്‍ക്കരിക്കുകയാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. 2021നും 2022നും മിടയില്‍ ഇംഗ്ലണ്ടില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് 84,000ത്തില്‍ അധികം ആശുപത്രി അഡ്മിഷനുകളുണ്ടായിട്ടുണ്ടെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിന് മുമ്പത്തെ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 7000ത്തിലധികം പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് കാലത്ത് ഹൃദയാഘാതമുണ്ടായവര്‍ അല്ലെങ്കില്‍ അതിന്റെ ലക്ഷണങ്ങളനുഭവപ്പെട്ടവര്‍ ആശുപത്രികളിലേക്ക് വരാന്‍ ധൈര്യം കാണിക്കാഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തില്‍ ആശുപത്രികളിലെത്തുന്ന ഹൃദ്രോഗികളില്‍ കുറവ് അനുഭവപ്പെട്ടിരുന്നത്.സാധ്യമായ വേഗത്തില്‍ ചികിത്സ ലഭിച്ചാല്‍ ഹൃദയാഘാതമുണ്ടാകുന്നവര്‍ രക്ഷപ്പെടുന്നതിനുള്ള സാധ്യതയേറെയാണ്. ഇക്കാരണത്താലാണ് ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന പുതിയ ക്യാമ്പയിന് എന്‍എച്ച്എസ് ഇത്രയധികം പ്രാധാന്യം നല്‍കുന്നത്. സാധാരണ ഹൃദയാഘാതമുണ്ടാകുന്നവരില്‍ പത്തില്‍ ഏഴ് പേര്‍ മാത്രമാണ് അതിജീവിക്കുകയെന്നിരിക്കേ അവര്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ആശുപത്രി ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടുന്നതിനുള്ള ചാന്‍സ് പത്തില്‍ ഒമ്പത് പേരായി വര്‍ധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. പുതിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്‍എച്ച്എസ് ഈ ആഴ്ച മുതല്‍ പുറത്ത് വിടുന്നതായിരിക്കും. നെഞ്ച് വേദന, ശ്വാസം മുട്ടല്‍ , നെഞ്ചെരിച്ചില്‍ തുടങ്ങിയ ഹൃദയാഘാത ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗത്തില്‍ 999 നമ്പറില്‍ വിളിച്ച് വൈദ്യസഹായം തേടണമെന്നാണ് ഈ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്. രാജ്യത്ത് മരണങ്ങളില്‍ നാലിലൊന്നും ഹൃദ്രോഗങ്ങള്‍ മൂലമാണെന്നും അതിനാലാണ് ഇവയെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്നുമാണ് കാര്‍ഡിയോളജിസ്റ്റും എന്‍എച്ച്എസ് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ഹാര്‍ട്ട് ഡിസീസുമായ പ്രഫ. നിക്ക് ലിന്‍കെര്‍ പറയുന്നത്.