ലണ്ടന്‍: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ & ജോണ്‍സനെതിരെ മൂവായിരത്തിലധികം ആളുകള്‍ യുകെയില്‍ നിയമനടപടി ആരംഭിച്ചു. ആസ്ബസ്റ്റോസ് മാലിന്യം കലര്‍ന്ന ടാല്‍ക്കം പൗഡര്‍ വര്‍ഷങ്ങളോളം വില്‍പന നടത്തിയതിന്റെ ഫലമായി ഒവേറിയന്‍ കാന്‍സറും മെസോതെലിയോമ പോലുള്ള രോഗങ്ങളും ബാധിച്ചുവെന്നുമാണ് പരാതിക്കാരുടെ ആരോപണം. ലണ്ടനിലെ ഹൈക്കോടതിയിലാണ് പരാതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വ്യാപാരാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ടാല്‍ക്കിന്റെ ഖനികളില്‍ പലതും ആസ്ബസ്റ്റോസ് അടങ്ങിയവയാണെന്നും, ഈ വിവരം കമ്പനി അറിഞ്ഞിരുന്നിട്ടും ഉപഭോക്താക്കള്‍ക്ക് മറച്ചുവെച്ചുവെന്നും അഭിഭാഷകന്‍ മൈക്കല്‍ റോളിന്‍സണ്‍ കെ സി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ആരോപിച്ചു. നിയന്ത്രണ ഏജന്‍സികളില്‍ സ്വാധീനം ചെലുത്തുകയും, അപകടസാധ്യത കുറച്ച് കാണിക്കുന്ന പഠനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തതായും ആരോപണങ്ങളുണ്ട്.
അതേസമയം, ജോണ്‍സണ്‍ & ജോണ്‍സനും അതിന്റെ ഉപകമ്പനിയായ കെന്‍വ്യൂയും ആരോപണങ്ങള്‍ തള്ളി. ബേബി പൗഡറില്‍ ഉപയോഗിച്ചിരുന്ന പദാര്‍ത്ഥങ്ങള്‍ എല്ലാ നിയന്ത്രണ മാനദണ്ഡങ്ങളും പാലിച്ചുള്ളതും കാന്‍സറുമായി ബന്ധമില്ലാത്തതുമാണെന്ന് കമ്പനി വിശദീകരിച്ചു. കേസിന്റെ തുടര്‍നടപടികള്‍ക്കായി ഹൈക്കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.