ലണ്ടന്‍: ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ യുകെയില്‍ ചര്‍ച്ചാവിഷയമായി. രാജ്യത്തെ കടമെടുപ്പ് കുറയ്ക്കാന്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍, മധ്യവര്‍ഗം ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിഭാഗങ്ങള്‍ക്കു നേരെ നികുതിവേട്ടയുണ്ടാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ജിപിമാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍ തുടങ്ങിയ മിഡില്‍ക്ലാസ് ജോലിക്കാരില്‍ നിന്ന് 2 ബില്ല്യണ്‍ പൗണ്ട് പിരിച്ചെടുക്കാനുള്ള പദ്ധതിയുമായി ചാന്‍സലര്‍ മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കടമെടുപ്പ് റെക്കോര്‍ഡ് നിലയില്‍
ചാന്‍സലര്‍ സ്ഥാനമേറ്റ് ആദ്യ വര്‍ഷം തന്നെ കുടുംബങ്ങളും ബിസിനസ്സുകളും റെക്കോര്‍ഡ് തോതില്‍ നികുതി നല്‍കേണ്ട അവസ്ഥയിലായി. എന്നാല്‍ ലേബര്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ വരുമാനം മതിയാകുന്നില്ല. മഹാമാരി കാലത്തിന് ശേഷം രാജ്യത്തിന്റെ മൊത്തം കടമെടുപ്പ് 2.9 ട്രില്ല്യണ്‍ പൗണ്ടിലേക്കാണ് ഉയര്‍ന്നത്. പണപ്പെരുപ്പ നിരക്കുകള്‍ കൂടുതല്‍ വഷളാവുമെന്ന മുന്നറിയിപ്പും ഉണ്ട്.
സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിക്കുന്നില്ലെന്ന് റീവ്സ് സമ്മതിച്ചെങ്കിലും, ഇതിന് പ്രധാന കാരണമായി ബ്രക്‌സിറ്റ് പ്രശ്നങ്ങളെയാണ് ചാന്‍സലര്‍ ചൂണ്ടിക്കാണിക്കുന്നത്.
നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യമെന്ന് ചാന്‍സലര്‍
ബജറ്റില്‍ നികുതി വര്‍ധനയും ചിലവു ചുരുക്കലും ഉള്‍പ്പെടുന്ന കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് റേച്ചല്‍ റീവ്സ് അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക കുറഞ്ഞ വരുമാനക്കാരെയും ക്ഷേമപദ്ധതികളില്‍ ആശ്രയിക്കുന്നവരെയും ആയിരിക്കും.
ഇന്ധനച്ചെലവ്, ഭക്ഷ്യവില, വീടുവാടക എന്നിവ ഉയരുമ്പോള്‍ ഇവരുടെ ജീവിതച്ചെലവ് വന്‍തോതില്‍ ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ പൊതുസേവനങ്ങളിലെ ചില ചെലവുകള്‍ ചുരുക്കാന്‍ തീരുമാനിച്ചാല്‍, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷ മേഖലകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.