മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ മുന്നോട്ട് വന്നു. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെ ആവശ്യത്തിന് എണ്ണശേഖരം ഇല്ലാത്ത ഇന്ത്യയ്ക്ക് വലിയ ആശ്വാസമായാണ് ഈ നീക്കം കാണപ്പെടുന്നത്.
അമേരിക്കയുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടും, സ്വന്തം ഊര്‍ജ്ജസുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യയുടെ സഹായം ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യതക്കുറവ് പരിഹരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തറില്‍ നിന്നുള്ള ദ്രാവക പ്രകൃതിവാതക (എല്‍എന്‍ജി) വിതരണം നിലച്ച സാഹചര്യത്തില്‍ ഗ്യാസ് വിതരണത്തിലും സഹകരിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചു.
വരാനിരിക്കുന്ന ആഴ്ചകളില്‍ റഷ്യന്‍ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എത്തുന്നതോടെ ഇന്ധന ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ തീരത്തിനടുത്തുള്ള കപ്പലുകളിലെ എണ്ണ അടുത്ത ദിവസങ്ങളിലായി രാജ്യത്തെത്തും. ഇത് എണ്ണ ശുദ്ധീകരണശാലകള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെയാണ് ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 40% ഈ പാതയിലൂടെയാണ് നടക്കുന്നത്. നിലവിലെ ശേഖരം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ മതിയാകൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ പ്രതിദിനം 56 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്നവയാണ്