ലണ്ടന്‍: യുകെയില്‍ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുന്നതിനിടെ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും വിവിധ ഭാഗങ്ങളില്‍ റെഡ് എക്സ്ട്രീം ഹീറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ താപനില 39 ഡിഗ്രി സെല്ഷ്യസിനടുത്തെത്താന് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നല്കി. ലണ്ടന്‍, ഈസ്റ്റ്വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് മേഖലകളില്‍ റെഡ് ഹീറ്റ്ഹെല്ത്ത് അലര്‍ട്ടും നിലവിലുണ്ട്. വടക്കന്‍ ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ ആംബര്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച ഹാംപ്ഷയറിലെ ഗോസ്പോര്‍ട്ടില്‍ 36.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ യുകെയിലെ ജൂണ്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന താപനിലയെന്ന റെക്കോര്‍ഡ് താല്‍ക്കാലികമായി തകര്‍ന്നു. 1957-ലും 1976-ലും രേഖപ്പെടുത്തിയ 35.6 ഡിഗ്രിയായിരുന്നു ഇതുവരെയുള്ള ജൂണ്‍ മാസത്തെ റെക്കോര്‍ഡ്.
പകല്‍ സമയത്തെ കടുത്ത ചൂടിനൊപ്പം രാത്രിയിലും താപനില 20 ഡിഗ്രിക്ക് താഴെയാകാത്ത 'ട്രോപ്പിക്കല്‍ നൈറ്റ്' സാഹചര്യം പല പ്രദേശങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഉയര്‍ന്ന ആര്‍ദ്രതയും ചൂടിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതായി കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. കടുത്ത ചൂടിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നൂറുകണക്കിന് സ്കൂളുകള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചിട്ടു. നിരവധി സ്കൂളുകള്‍ ക്ലാസ് സമയം വെട്ടിക്കുറയ്ക്കുകയും കുട്ടികള്‍ക്ക് പതിവ് യൂണിഫോമിനു പകരം ലഘുവായ വസ്ത്രങ്ങളോ പി.ഇ. കിറ്റോ ധരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ചൂട് കൂടിയ ക്ലാസ് മുറികളില്‍ ദീര്‍ഘനേരം കഴിയുന്നത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.
റെയില്‍വേ ഗതാഗതത്തെയും ഉഷ്ണതരംഗം ഗുരുതരമായി ബാധിച്ചു. പാളങ്ങള്‍ വളയാനും വൈദ്യുത ലൈനുകള്‍ അയയാനും സാധ്യതയുള്ളതിനാല്‍ ട്രെയിനുകളുടെ വേഗം കുറച്ചിട്ടുണ്ട്. വിവിധ കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും യാത്രാസമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും യാത്ര ചെയ്യേണ്ടവര്‍ ആവശ്യത്തിന് കുടിവെള്ളം കരുതാനും അധികൃതര്‍ നിര്‍ദേശിച്ചു. ചൂടിനെ തുടര്‍ന്ന് ചില ആശുപത്രികളിലെ ശീതീകരണ സംവിധാനങ്ങള്‍ തകരാറിലായതോടെ ചികിത്സകളും പരിശോധനകളും അപ്പോയിന്റ്മെന്റുകളും മാറ്റിവയ്ക്കേണ്ടിവന്നു. ആശുപത്രികള്‍, കെയര്‍ ഹോമുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ കടുത്ത സമ്മര്‍ദത്തിലാണ്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഹൃദയ-ശ്വാസകോശ രോഗങ്ങളുള്ളവര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടു. ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, വെള്ളം ധാരാളം കുടിക്കുക, വീടുകളില്‍ നേരിട്ട് സൂര്യപ്രകാശം പ്രവേശിക്കുന്നത് തടയുക, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടുക എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ലണ്ടന്‍ ക്ലൈമറ്റ് ആക്ഷന്‍ വീക്കില്‍ സംസാരിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ അതിവേഗം രൂക്ഷമാകുകയാണെന്ന് മുന്നറിയിപ്പ് നല്കി. ഫോസില്‍ ഇന്ധനങ്ങളിലുള്ള അമിത ആശ്രയം കാലാവസ്ഥാ പ്രതിസന്ധിയുടെയും ഊര്‍ജ പ്രതിസന്ധിയുടെയും പ്രധാന കാരണമാണെന്നും സര്‍ക്കാരുകളും ധനകാര്യ സ്ഥാപനങ്ങളും കാലാവസ്ഥാ പ്രതിരോധ നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുകെയിലെ കെട്ടിടങ്ങളും ഗതാഗത-ആരോഗ്യ സംവിധാനങ്ങളും ഇത്രയും ഉയര്‍ന്ന താപനിലയെ നേരിടാന്‍ രൂപകല്‍പ്പന ചെയ്തവയല്ലെന്ന യാഥാര്‍ഥ്യമാണ് നിലവിലെ പ്രതിസന്ധി വീണ്ടും വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനൊപ്പം സ്കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍, തൊഴിലിടങ്ങള്‍ എന്നിവ ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തില്‍ നവീകരിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുകയാണ്.