ലണ്ടന്‍: മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ആന്‍ഡി ബേണ്‍ഹാം നേടിയ നിര്‍ണായക വിജയം ലേബര്‍ പാര്‍ട്ടിക്കുള്ളിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് പുതിയ ഊര്‍ജം പകരുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായിരുന്ന ബേണ്‍ഹാം 54 ശതമാനത്തിലധികം വോട്ട് നേടിയാണ് വെസ്റ്റ്മിന്‍സ്റ്ററിലേക്ക് മടങ്ങിയെത്തിയത്. ഇതോടെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിനെതിരായ വിമത ശബ്ദങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ലേബറിന്റെ സമീപകാല പ്രാദേശിക തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് പിന്നാലെ തന്നെ സ്റ്റാര്‍മറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അസന്തോഷം ഉയര്‍ന്നിരുന്നു. സ്റ്റാര്‍മര്‍ സ്വമേധയാ അധികാര കൈമാറ്റത്തിനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്നാണ് ഒരു വിഭാഗം എംപിമാരുടെയും നേതാക്കളുടെയും ആവശ്യം. ഏകദേശം നാലില്‍ ഒരുഭാഗം ലേബര്‍ എംപിമാര്‍ സ്റ്റാര്‍മര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബേണ്‍ഹാമിന്റെ വിജയം വെറും ഉപതിരഞ്ഞെടുപ്പ് ഫലമെന്നതിലുപരി ലേബറിന്റെ ഭാവിദിശയെ കുറിച്ചുള്ള രാഷ്ട്രീയ സന്ദേശമായി കാണപ്പെടുകയാണ്. റിഫോം യുകെയുടെ ഉയര്‍ച്ചയെ ചെറുക്കാന്‍ ബേണ്‍ഹാം കൂടുതല്‍ ജനകീയ മുഖമാണെന്ന വാദം അദ്ദേഹത്തിന്റെ പിന്തുണക്കാര്‍ ശക്തമാക്കുന്നു. അതേസമയം, അധികാരം നേടിയിട്ട് രണ്ട് വര്‍ഷം പോലും പൂര്‍ത്തിയാകാത്ത സര്‍ക്കാരിനെ ഇപ്പോള്‍ നേതൃപ്രതിസന്ധിയിലേക്ക് തള്ളുന്നത് അപകടകരമാകുമെന്നാണ് സ്റ്റാര്‍മര്‍ അനുകൂലികളുടെ നിലപാട്.
ലേബര്‍ പാര്‍ട്ടി ചട്ടപ്രകാരം ഔദ്യോഗിക നേതൃമത്സരം തുടങ്ങാന്‍ വെല്ലുവിളിക്കാരന് പാര്‍ട്ടി എംപിമാരില്‍ 20 ശതമാനത്തിന്റെ പിന്തുണ ആവശ്യമാണ്. ബേണ്‍ഹാം നേരിട്ട് വെല്ലുവിളിക്കുമോ, സ്റ്റാര്‍മര്‍ സമവായപരമായ മാറ്റത്തിനുള്ള വഴി തുറക്കുമോ, അല്ലെങ്കില്‍ മറ്റൊരു നേതാവ് മത്സരത്തിന് തുടക്കമിടുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്. ഏതായാലും മേക്കര്‍ഫീല്‍ഡിലെ വിജയം ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ലേബര്‍ പാര്‍ട്ടിയിലും വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങള്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിനും ബേണ്‍ഹാമിന്റെ ദേശീയ രാഷ്ട്രീയ ഭാവിക്കും നിര്‍ണായകമായിരിക്കും.