ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റം ചെയ്തത് താനാണെന്നും എന്നാലത് മനപൂര്‍വമല്ലെന്നും വ്യക്തമാക്കിയുളള പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും സ്വാമിയെ മനപൂര്‍വം മുറിവേല്‍പ്പിച്ചിട്ടില്ലെന്നുമാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുളളത്. എല്ലാം തന്റെ കാമുകന്‍ അയ്യപ്പദാസിന്റെ ഗൂഢാലോചനയാണെന്നും ഗംഗേശാനന്ദയുടെ അഭിഭാഷകനോടായി യുവതി പറയുന്നുണ്ട്. അഭിഭാഷകന്‍ തന്നെയാണ് യുവതിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. സ്വാമി ചതിച്ചിട്ടില്ല, സ്വാമിയും അമ്മയും തമ്മില്‍ ബന്ധമില്ല. കാമുകന്‍ അയ്യപ്പദാസ് വീട്ടിലെത്തി സ്വാമിയെ ഉപദ്രവിക്കാന്‍ ഒപ്പം നില്‍ക്കാമെന്ന് പറഞ്ഞു. കത്തി കൊണ്ടുവന്നത് അയ്യപ്പദാസാണ്, രണ്ടു ദിവസം മുന്‍പ് കൈയില്‍ തന്നു. അയ്യപ്പദാസ് നിര്‍ബന്ധിച്ചാണ് സ്വാമിയുടെ അടുത്ത് പറഞ്ഞയച്ചു. സ്വാമിയോട് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് സംസാരിക്കുന്നതും അടുത്തിരിക്കുന്നതും. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. സ്വാമിയുടെ അടുത്ത് ഇരുട്ടത്ത് ഇരുന്നപ്പോള്‍ കത്തി ചെറുതായി വീശി. വയറ്റില്‍ ചെറിയ മുറിവേറ്റെന്നാണ് കരുതിയത്. ലിഗം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ലെന്നും യുവതി ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നു. 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവും യുവതി സംഭാഷണത്തില്‍ നിഷേധിക്കുന്നു. പൊലീസ് പറഞ്ഞത് അനുസരിച്ചാണ് മൊഴി നല്‍കിയതെന്നും യുവതി വിശദമാക്കുന്നു. ഇന്നലെ പെണ്‍കുട്ടിയുടെതെന്ന പേരില്‍ പ്രതിഭാഗം വക്കീല്‍ കത്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഫോണ്‍ സംഭാഷണവും അഭിഭാഷകന്‍ പുറത്തുവിട്ടത്.