റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ള ബാലികയ്ക്ക് എച്ച്.ഐ.വി. സ്ഥിരീകരിച്ചതോടെ മറ്റു രോഗികളും ഭീതിയില്‍. ആര്‍.സി.സിയുടെ പ്രവര്‍ത്തനവും ആശങ്കയുടെ നിഴലിലായി.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനു സമീപമുള്ള ഗ്രാമത്തിലെ സാധാരണ കുടുംബാംഗമാണു രക്താര്‍ബുദം ബാധിച്ച ബാലിക. ഭാരിച്ച ചികിത്സാച്ചെലവു താങ്ങാന്‍ ഇവര്‍ക്കാകില്ല. രോഗം എങ്ങനെയെങ്കിലും മാറ്റാനാകുമെന്ന പ്രതീക്ഷയോടെയാണ് ആര്‍.സി.സിയെ ആശ്രയിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു റഫര്‍ ചെയ്ത കുട്ടിയെ കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ആര്‍.സി.സിയില്‍ എത്തിച്ചത്. അന്നുമുതല്‍ 49 യൂണിറ്റ് രക്തഘടകങ്ങള്‍ ബാലികയ്ക്കു നല്‍കി. പുറത്തുനിന്നു രക്തം സ്വീകരിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ വീഴ്ച സംഭവിച്ചത് ആര്‍.സി.സിയിലെ രക്തബാങ്കിനുതന്നെ എന്ന സംശയമാണു ബലപ്പെടുന്നത്.
ഇക്കാര്യംതന്നെയാണുമറ്റു രോഗികളെയും ബന്ധുക്കളെയും ഭയപ്പെടുത്തുന്നത്. നിത്യേന നൂറുകണക്കിനു രോഗികള്‍ ഇവിടെനിന്നു രക്തം സ്വീകരിക്കുന്നുണ്ട്. 99 ശതമാനവും കൃത്യമായ പരിശോധനയ്ക്കുശേഷമാണു രക്തം എടുക്കുന്നതും കൊടുക്കുന്നതും. അതുകൊണ്ടുതന്നെ വീഴ്ച എങ്ങനെയുണ്ടായെന്നു വിശദമായ പരിശോധന വേണ്ടിവരും.
എച്ച്.ഐ.വി. അണുബാധ ഉണ്ടായാല്‍ തുടക്കത്തില്‍ രക്തപരിശോധനയിലൂടെ കണ്ടെത്താനാവില്ല. ഓഗസ്റ്റ് 25നു നടത്തിയ രക്തപരിശോധനയിലാണു കുട്ടി എച്ച്.ഐ.വി. പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലേക്കു മാറ്റി. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ അംഗീകാരമുള്ള ഇവിടുത്തെ പരിശോധനയിലും എച്ച്.ഐ.വി. സ്ഥിരീകരിച്ചു. അതിനുമുമ്പ് മൂന്നുതവണ രക്തപരിശോധന നടത്തിയപ്പോഴും കുഴപ്പമുണ്ടായിരുന്നില്ല. രക്തം നല്‍കിയതിലൂടെയാണു കുട്ടിക്ക് എച്ച്.ഐ.വി. ബാധിച്ചതെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ആര്‍.സി.സി. ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റിയന്‍ പറഞ്ഞു. ആലപ്പുഴയിലായിരിക്കേ രക്തം സ്വീകരിച്ചിട്ടില്ലെന്നു കുട്ടിയുടെ പിതാവ് ആവര്‍ത്തിക്കുന്നു. അങ്ങനെയെങ്കില്‍ ആര്‍.സി.സിയുടെ രക്തബാങ്കാണു പ്രതിക്കൂട്ടില്‍. അതുകൊണ്ടുതന്നെയാണു പരാതി നല്‍കി 15 ദിവസമായിട്ടും അന്വേഷണം നടക്കാത്തതെന്ന് ആരോപണമുണ്ട്. |