വാക്കുവീഴ്ചയില്‍ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സജി ചെറിയാന്‍ (Saji Cheriyan). പഞ്ചാബ് മോഡല്‍ പ്രസംഗത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള കോടതി വിധിയെ തുടര്‍ന്നാണ് ഒഴിഞ്ഞതെങ്കില്‍ സജി ചെറിയാന്റെ വിധി പാര്‍ട്ടി തന്നെ എഴുതി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന്റെ വിധി ജനറല്‍ സെക്രട്ടറി തന്നെയാണ് കുറിച്ചത്. രാജിയല്ലാതെ മറ്റൊരു സാധ്യതയും ഇല്ലെന്നു തന്നെ ആയിരുന്നു ആ വാക്കുകളുടെ അര്‍ത്ഥം. ജി സുധാകരന്റെ കഠിനാധ്വാനവും തോമസ് ഐസക്കിന്റെ തന്ത്രങ്ങളും നിറഞ്ഞു നിന്ന ആലപ്പുഴയില്‍ വാക്കുകള്‍ കൊണ്ടാണ് സജി ചെറിയാന്‍ സ്വന്തം ഇടം പണിതത്. വാക്കുകള്‍ കൊണ്ടു തന്നെ പടിയിറക്കവും.
ഭരണഘടനയെ തൊട്ടു ചെയ്ത സത്യം ലംഘിച്ചത് ഭരണഘടനയെക്കുറിച്ചുള്ള വാക്കുകളിലൂടെ തന്നെയായി. ഇതാദ്യമല്ല സജി ചെറിയാനെ വാക്കുകള്‍ തിരിഞ്ഞു കൊത്തുന്നത്. ദത്ത് വിവാദത്തില്‍ അനുപമയ്ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ കേരളമാകെ ഉലഞ്ഞിരുന്നു. പ്രളയകാലത്തു സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കി. ജനങ്ങള്‍ മുങ്ങിമരിക്കുകയാണെന്ന വിലാപം പ്രതിപക്ഷം ആയുധമാക്കി.
Also Read-ഭരണഘടനയെ ബഹുമാനിക്കുന്ന വ്യക്തി; പ്രസംഗം മുഴുവന്‍ മാധ്യമങ്ങള്‍ കാട്ടിയില്ല: സജി ചെറിയാന്‍
ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ എന്നും വേറിട്ട വഴിയിലായിരുന്നു സജി ചെറിയാന്‍. പി കൃഷ്ണപിള്ളയുടേയും വി എസിന്റേയും ഗൗരിയമ്മയുടേയുമെല്ലാം കുട്ടനാടന്‍ പാരമ്പര്യം കണ്ട ആലപ്പുഴയില്‍ ചെങ്ങന്നൂര്‍ ശൈലിയും ഭാഷയുമായാണ് വളര്‍ന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി ജനശ്രദ്ധയിലേക്ക്. |