ലണ്ടന്‍: കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ കുഞ്ഞുങ്ങളെ വകവരുത്തിയതായി ആരോപണം നേരിടുന്ന നഴ്സ് ലൂസി ലെറ്റ്ബിയെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കൈയോടെ പിടികൂടിയിരുന്നതായി കോടതി വിചാരണയില്‍ വ്യക്തമായി. അകാരണമായ കുഞ്ഞുങ്ങളുടെ മരണങ്ങളും, നഴ്സിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിച്ച ഡോക്ടറാണ് ഒരിക്കല്‍ കുഞ്ഞിനെ കൊല്ലാന്‍ നോക്കുന്നതിനിടെ രക്ഷകനായത്. ഏഴ് കുഞ്ഞുങ്ങളെ കൊല്ലുകയും, പത്ത് പേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് 32-കാരി ലൂസി ലെറ്റ്ബി വിചാരണ നേരിടുന്നത്. ഒരു വര്‍ഷത്തോളം നീണ്ട കൊലപാതക പരമ്പരയില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെച്ചതായാണ് ആരോപിക്കപ്പെടുന്നത്. ഇതിനിടയിലാണ് ചൈല്‍ഡ് കെ എന്നുമാത്രം വിളിക്കുന്ന കുഞ്ഞിനെ കൊല്ലാന്‍ നോക്കുന്നതിനിടെ ഒരു ഡോക്ടര്‍ ഇവരെ പൊക്കിയതായി മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമായി.
2016 ഫെബ്രുവരി 17ന് കുഞ്ഞിനെ പ്രസവിക്കാന്‍ സഹായിച്ചത് പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. രവി ജയറാമായിരുന്നു. 692 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ചൈല്‍ഡ് കെ'യെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ ഒരുക്കങ്ങള്‍ ചെയ്ത ശേഷമാണ് നഴ്സ് ലെറ്റ്ബി മാത്രമാണ് കുഞ്ഞിന് അരികിലെന്ന് ഡോക്ടര്‍ ഓര്‍ത്തത്. അകാരണമായി കുഞ്ഞുങ്ങള്‍ മരിക്കുന്ന ഇടത്ത് നഴ്സ് ലെറ്റ്ബിയുടെ സാന്നിധ്യത്തില്‍ സംശയം തോന്നിയിരുന്ന ഡോക്ടര്‍ ഇത് പരിശോധിക്കാനായി തിരിച്ചെത്തി. ഈ സമയത്ത് ലെറ്റ്ബി ചൈല്‍ഡ് കെ'യുടെ ഇന്‍ക്യുബേറ്ററിന് മുകളില്‍ നില്‍ക്കുന്നതാണ് കണ്ടത്. ഇന്‍ക്യുബേറ്ററിന് അകത്ത് നഴ്സിന്റെ കൈകളുണ്ടായില്ലെങ്കിലും ചുമരിലെ മോണിറ്ററില്‍ കുഞ്ഞിന്റെ ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ അപകടകരമായ തോതില്‍ താഴുന്നതായി ഡോ. ജയറാം ശ്രദ്ധിച്ചു. എന്നാല്‍ ഈ ഘട്ടത്തിലും അലാം ശബ്ദിച്ചില്ല. ഓക്സിജന്‍ ലെവല്‍ താഴുമ്പോഴും നഴ്സ് സഹായത്തിനായി വിളിച്ചില്ല. ഡോ. ജയറാം എത്തുമ്പോള്‍ കുഞ്ഞിനെ കൊല്ലാനായി നഴ്സ് ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ഇതുവഴി ആരോപിക്കുന്നത്.
ഇതിനിടെ ഒരു പെണ്‍കുഞ്ഞിനെ മൂന്ന് തവണ കൊല്ലാന്‍ നോക്കി പരാജയപ്പെട്ടിട്ടും പിന്‍വാങ്ങാതെ നാലാമത്തെ ശ്രമത്തിന്റെ അതിന്റെ ജീവനെടുക്കാന്‍ നഴ്സ് ലൂസി ലെറ്റ്ബി വിജയിച്ചുവെന്നാണ് വ്യക്തമാകുന്നത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് അനുശോചന കാര്‍ഡ് അയയ്ക്കാനും നഴ്സ് തയ്യാറായെന്ന് കോടതിയില്‍ വ്യക്തമായി.കാര്‍ഡ് അയച്ചതിനെ കുറിച്ച് ലെറ്റ്ബിയോട് പോലീസ് ഇന്റര്‍വ്യൂവില്‍ ചോദിച്ചപ്പോള്‍ ഇത് സാധാരണ കാര്യമല്ലേയെന്നാണ് ഇവര്‍ മറുപടി നല്‍കിയത്. എന്നാല്‍ ഈ ഒറ്റത്തവണ മാത്രമാണ് നഴ്സ് കാര്‍ഡ് അയച്ചതെന്ന് വ്യക്തമായതോടെ ജീവനെടുക്കുന്നത് ഇവര്‍ ആസ്വദിച്ചിരുന്നോ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. ഈ കാര്‍ഡിന്റെ ചിത്രം ലെറ്റ്ബി ഫോണില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ചൈല്‍ഡ് 1 എന്നുമാത്രം അറിയുന്ന കുഞ്ഞിന്റെ അമ്മയോട് ആദ്യത്തെ കുളിപ്പിക്കല്‍ അത് ആസ്വദിച്ച കാര്യം നഴ്സ് ലെറ്റ്ബി പറഞ്ഞിരുന്നു. എന്നാല്‍ മരണശേഷം ഇവര്‍ ചിരിക്കുകയായിരുന്നുവെന്നാണ് ആരോപണം. ലെറ്റ്ബി ഇടപെടുന്നത് വരെ ചൈല്‍ഡ് 1 മെച്ചപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കൊലയാളി നഴ്സ് എത്തിയതോടെ കുഞ്ഞിന് ശര്‍ദ്ദിലും, ശ്വാസമെടുക്കാന്‍ പ്രശ്നങ്ങളും, മറ്റ് ഗുരുതര അവസ്ഥകളും രൂപപ്പെട്ടു.ഇത് കണക്കുകൂട്ടി, പച്ചരക്തത്തില്‍ ചേര്‍ത്ത് തുടര്‍ച്ചയായി നടപ്പാക്കിയതാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. മാസം തികയാതെ പ്രസവിച്ച ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നും, 10 കുട്ടികള്‍ക്ക് നേരെ വധശ്രമം നടത്തിയെന്നുമാണ് ലൂസി ലെറ്റ്ബിക്ക് എതിരായ കേസ്. തനിക്കെതിരായ 22 കുറ്റങ്ങളും ഇവര്‍ നിഷേധിച്ചിട്ടുണ്ട്.