ഋതുമതിയായ മുസ്ലീംപെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാമെന്ന പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി സുപ്രീംകോടതി പരിശോധിക്കും. ദേശീയ ബാലാവകാശ കമ്മീഷന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. വിഷയത്തില്‍ ഇടപെട്ട കോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജശേഖര്‍ റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
വിഷയം പരിഗണനയ്ക്ക് എടുക്കേണ്ടതാണെന്ന് ഹര്‍ജി പരിഗണിച്ച ശേഷം സുപ്രീംകോടതി നിരീക്ഷിച്ചു. എന്‍സിപിസിആറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇത് ഗുരുതരമായ പ്രശ്നമാണെന്നും വിധിയിലെ നിരീക്ഷണങ്ങള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കുമെന്ന് പറഞ്ഞ സുപ്രീംകോടതി കേസ് നവംബര്‍ ഏഴിന് പരിഗണിക്കാനായി മാറ്റിവെച്ചു.
ജൂണ്‍ പതിമൂന്നിനാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പ്രസ്തുത വിധി പുറപ്പെടുവിച്ചത്. സംരക്ഷണം ആവശ്യപ്പെട്ട് പത്താന്‍കോട്ട് സ്വദേശികളായ മുസ്ലീം ദമ്പതികളാണ് കോടതിയെ സമീപിച്ചത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്.
മുസ്ലിം വ്യക്തിനിയമം അടിസ്ഥാനമാക്കിയാണ് മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പതിനാറാം വയസ്സില്‍ വിവാഹം കഴിക്കാമെന്നും മുസ്ലിം വ്യക്തിനിയമത്തിലെ നിര്‍ദേശം ശരിവെച്ച് ജസ്റ്റിസ് ജസ്ജീത് സിങ് വിധി പുറപ്പെടുവിച്ചു.
ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചാബ്-ഹരിയാന കോടതി വിധി ശൈശവ വിവാഹം തടയുന്നതിനുള്ള നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വ്യവസ്ഥകള്‍ക്ക് എതിരാണെന്ന് കമ്മീഷന്‍ വാദിച്ചു. |