പാറശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. കൊലപ്പെടുത്തുന്നതിനായി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയ സംഭവം തമിഴ്നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് നിയമോപദേശം തേടിയത്. ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.
ഷാരോണ്‍ മരിച്ചത് കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ വെച്ചാണ്. ഷാരോണിന്റെ വീട് മുര്യങ്കരയിലാണ്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും വീടുകള്‍ തമ്മില്‍ ഏഴ് കിലോമീറ്റര്‍ ദൂരമാണുള്ളത്.അതേസമയം,
ഷാരോണ്‍ വധക്കേസിലെ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. പ്രതി ഗ്രീഷ്മയുടെ വീടിന് സമീപമുള്ള കുളത്തിന് സമീപത്ത് നിന്നാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചു നല്‍കിയത്.
കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാരോണിന് വിഷം നല്‍കിയെന്ന് ഗ്രീഷ്മ സമ്മതിച്ച കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയിരുന്നു.
അമ്മയുള്‍പ്പെടെ ആര്‍ക്കും വിഷം നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാന്‍ അമ്മാവന്‍ നിര്‍മല്‍കുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുന്‍നിര്‍ത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നു വ്യക്തമായത്. ഇരുവരെയും ഇന്ന് തെളിവെടുപ്പിന് എത്തിക്കുമെന്നാണ് സൂചന. ഷാരോണിന് വിഷം നല്‍കിയെന്ന് ഗ്രീഷ്മ സമ്മതിച്ച കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയത്. ഇത് കണ്ടെടുക്കുന്നതിനു വേണ്ടിയാണ് തെളിവെടുപ്പ്. ഷാരോണിനു കുടിക്കാന്‍ നല്‍കിയ കഷായത്തില്‍ കളനാശിനി കലക്കാന്‍ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്നാണ് പൊലീസ് ഭാഷ്യം. |