ലണ്ടന്‍: ബ്രിട്ടനില്‍ എന്‍എച്ച്എസ് നേഴ്‌സുമാര്‍ ഡിസംബര്‍ 15നും 20നും പണിമുടക്കും. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടു കൊണ്ടാണ് നഴ്‌സുമാരുടെ പ്രതിഷേധം. സര്‍ക്കാരുമായി ഈ വിഷയത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നേഴ്‌സുമാരുടെ ആവശ്യം നടപ്പിലാക്കാന്‍ സാധിക്കുകയില്ല എന്ന് നേരത്തെ ആരോഗ്യമന്ത്രി സ്റ്റീല്‍ ബാര്‍ലി വ്യക്തമാക്കിയിരുന്നു. 4 പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം ആണ് ബ്രിട്ടന്‍ നേരിടുന്നത്. എന്‍എച്ച് എസ് നെടുംതൂണുകളായ നേഴ്‌സുമാര്‍ സമരത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.
കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യത്തുടനീളം നേഴ്‌സുമാര്‍ സമരമുഖത്തേക്കിറങ്ങുന്നത്. ഇത് രാജ്യം കണ്ട ഏറ്റവും വലിയ നേഴ്‌സുമാരുടെ പണിമുടക്ക് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് . റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗിലെ മൂന്ന് ലക്ഷം അംഗങ്ങള്‍ പണിമുടക്കിനോട് സഹകരിക്കും . പണിമുടക്ക് നടന്നാല്‍ അത് യുകെയിലുടനീളമുള്ള ആരോഗ്യമേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ് .
പണിമുടക്കുമായി മുന്നോട്ടു പോയാല്‍ അത് രോഗികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് സര്‍ക്കാര്‍ നേഴ്‌സുമാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തള്ളിക്കളയുന്ന നയമാണ് നേഴ്‌സുമാരുടെ യൂണിയന്റേത്. പണപ്പെരുപ്പത്തിനും ജീവിത ചെലവ് വര്‍ദ്ധനവിനും ആനുപാതികമായുള്ള ശമ്പള വര്‍ദ്ധനവിനാണ് നേഴ്‌സിംഗ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. 106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് റോയല്‍ കോളേജ് ഓഫ് നേഴ്‌സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്‌സിങ് യൂണിയനുകളായ റോയല്‍ കോളേജ് ഓഫ് മിഡ് വൈഫ്‌സ് , ജി എം ബി , യുണൈറ്റ്, യൂണിസണ്‍ എന്നീ സംഘടനകളും സമര പാതയില്‍ ആണെന്നാണ് സൂചനകള്‍.