ലണ്ടന്‍: ജനുവരി മാസത്തില്‍ കാണുന്ന നഴ്സിംഗ് സമരം ഫെബ്രുവരിയോടെ 'പുതിയ മുഖത്തിലേക്ക്' കടക്കുമെന്ന് മുന്നറിയിപ്പ്. ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ പണിമുടക്ക് ഇരട്ടി ആഘാതം സൃഷ്ടിക്കുന്നതായി മാറുമെന്നാണ് നഴ്സിംഗ് യൂണിയനുകള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനുവരി അവസാനത്തോടെ സ്വീകാര്യമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. അടുത്ത ഘട്ടത്തിലെ സമരത്തില്‍ ഇംഗ്ലണ്ടില്‍ യോഗ്യരായ എല്ലാ അംഗങ്ങളും ആദ്യമായി പണിമുടക്കിന് ഇറങ്ങുന്നതാണ്. സമരദിവസങ്ങളില്‍ ആഘാതം കുറയ്ക്കാന്‍ മിനിമം ലെവല്‍ സര്‍വ്വീസ് നടപ്പാക്കാന്‍ പുതിയ നിയമങ്ങളുമായി മന്ത്രിമാര്‍ മുന്നിട്ടിറങ്ങുമ്പോഴാണ് ഈ ഭീഷണി. എന്നാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണ്ടിവരും.
ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി ഋഷി സുനാകിന്റെ നിലപാട് അമ്പരപ്പിക്കുന്നതും, കൂസലില്ലാത്തതും, രാഷ്ട്രീയമായി തെറ്റായ നിഗമനത്തിലുമാണെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ ആരോപിച്ചു. 'നഴ്സുമാരുടെ ക്ഷാമം ജീവന്‍ നഷ്ടമാക്കും. സുരക്ഷിതമായ എന്‍എച്ച്എസിന് മേല്‍ വിലയിടാന്‍ സുനാകിന് കഴിയില്ല', അവര്‍ ചൂണ്ടിക്കാണിച്ചു. ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായ പ്രധാനമന്ത്രി നിലപാടില്‍ മയം വരുത്തുമെന്ന് പറഞ്ഞെങ്കിലും ഏഴ് ദിവസത്തിന് ശേഷം പ്രശ്നം അവസാനിപ്പിക്കാന്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ലെന്നാണ് ആര്‍സിഎന്‍ ആരോപണം. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇംഗ്ലണ്ടിലെ 55 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നുള്ള നഴ്സിംഗ് ജീവനക്കാരാണ് സമരത്തിന് ഇറങ്ങുക.