മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ വിഭാഗം (എടിഎസ്). മഹാരാഷ്ട്ര എടിഎസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയെ രത്‌നഗിരിയില്‍ നിന്ന് ചൊവ്വാഴ്ച പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചതെന്ന് എടിഎസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
പൊലീസ് പിടിയിലാകും മുമ്പ് ഇയാള്‍ രത്‌നഗിരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് ഇന്റലിജന്‍സിന്റെ വിവരപ്രകാരം മഹാരാഷ്ട്ര എടിഎസും രത്‌നഗിരി പൊലീസും ചേര്‍ന്ന് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്ന് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് എലത്തൂരിലെ ട്രെയിന്‍ തീവെപ്പ് കേസില്‍ രത്‌നഗിരിയില്‍ അറസ്റ്റിലായ പ്രതി ഷാരുഖ് സൈഫിയും ഷഹീന്‍ബാഗില്‍ കാണാതായ യുവാവും ഒന്നുതന്നെ. ഇക്കാര്യം ഇയാളുടെ പിതാവും മറ്റ് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചു. ഷഹീന്‍ബാഗിലെ വീട്ടിലെത്തി പൊലീസും കേരളത്തില്‍ നിന്നുള്ള എടിഎസും നടത്തിയ പരിശോധനയില്‍ വീട്ടില്‍ കണ്ട നോട്ട് പുസ്തകങ്ങളിലെ കൈയക്ഷരവും എലത്തൂരില്‍ റെയില്‍വെട്രാക്കില്‍ നിന്നും കണ്ടെത്തിയ നോട്ടുപുസ്തകങ്ങളിലെ കൈയക്ഷരവും ഒന്നാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. അറസ്റ്റിലായ പ്രതിയുടെ ചിത്രം വീട്ടുകാര്‍ കണ്ട് ഇത് മാര്‍ച്ച് 31ന് കാണാതായ ഷാരുഖ് ആണെന്ന് ഉറപ്പിച്ചു. |