ലണ്ടന്‍: യുകെയിലെ പബ്ലിക്ക് സെക്ടര്‍ വര്‍ക്കര്‍മാര്‍ക്ക് 6.5 ശതമാനം ശമ്പളവര്‍ധനവ് വരുത്തുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിച്ച് വരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പ്രകാരം ജൂനിയര്‍ ഡോക്ടര്‍മാര്‍, ടീച്ചര്‍മാര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവുണ്ടാകുന്നതായിരിക്കും. ഈ വിഭാഗത്തില്‍ പെട്ട ജീവനക്കാരുടെ ഔദ്യോഗിക പേ റിവ്യൂ ബോഡികള്‍ പണപ്പെരുപ്പത്തിന് മേലുള്ള 8.7 ശതമാനം ശമ്പളവര്‍ധനവായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. ഇത് സംബന്ധിച്ച അന്തിമതീരുമാനം വ്യാഴാഴ്ചയോടെ അഥവാ ഇന്നോടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇത്തരം പബ്ലിക്ക് വര്‍ക്കര്‍മാര്‍ക്ക് 3.5 ശതമാനത്തിന് മുകളിലുള്ള ഏത് ശമ്പളവര്‍ധനവും നിലവിലെ ഡിപ്പാര്‍ട്ട്മെന്റല്‍ ബഡ്ജറ്റുകളില്‍ നിന്ന് തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നാണ് ഗവണ്‍മെന്റ് ഉറവിടങ്ങള്‍ പറയുന്നത്. ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ കാബിനറ്റ് നിലവില്‍ രണ്ട് തട്ടിലാണ്. പേ റിവ്യൂ ബോഡികളുടെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനാണ് ഹെല്‍ത്ത് സെക്രട്ടറിയും എഡ്യുക്കേഷന്‍ സെക്രട്ടറിയുമടക്കമുള്ള മിനിസ്റ്റര്‍മാര്‍ സമ്മര്‍ദം ചെലുത്തുന്നതെന്നാണ് ദി ടൈംസ് പറയുന്നത്.
വിവിധ തസ്തികളിലുള്ള പബ്ലിക്ക് സെക്ടര്‍ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ പേ റിവ്യൂ ഇന്റിപെന്റന്റ് ബോഡികളും ആറ് ശതമാനം മുതല്‍ 6.5 ശതമാനം വരെയുള്ള ശമ്പള വര്‍ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ നിര്‍ദേശം സര്‍ക്കാര്‍ പാലിക്കാത്തത് മൂലം സര്‍ക്കാരും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ക്കും തല്‍ഫലമായി പബ്ലിക്ക് സെക്ടര്‍ മേഖലയിലെ സമരങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. തങ്ങളുടെ ബജറ്റുകളുടെ പരിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പരമാവധി 3.5 ശതമാനം ശമ്പള വര്‍ധനവ് മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഡിപ്പാര്‍ട്ട്മെന്റുകള്‍ പേ റിവ്യൂ ബോഡികള്‍ക്ക് നല്‍കിയ സബ്മിഷനുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഏതെങ്കിലും ചെലവ് വെട്ടിക്കുറച്ചോ അല്ലെങ്കില്‍ സമ്പാദ്യത്തില്‍ നിന്നോ ഇതില്‍ കൂടുതല്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് ആലോചിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനകും ചാന്‍സലര്‍ ജെറമി ഹണ്ടും ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാര്‍ കടം വാങ്ങിയ പണത്തില്‍ നിന്ന് ശമ്പള വര്‍ധനവിന് ഫണ്ട് അനുവദിക്കില്ലെന്നാണ് ഐടിവി 1ന് അനുവദിച്ച അഭിമുഖത്തില്‍ ചാന്‍സലര്‍ വ്യക്തമാക്കിയിരിക്കുന്നത്.