ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ 12-ാം വട്ട ചര്‍ച്ചകള്‍ ആഗസ്റ്റ് 7 ന് ലണ്ടനില്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തിനു മുന്‍പായി കരാര്‍ പൂര്‍ത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയില്‍ ഒരു കരാറിന് രൂപം കൊടുക്കുക എന്നതാണ് ലക്ഷ്യം. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കാലത്താണ് കരാറിനുള്ള നടപടികള്‍ ആദ്യമായി ആരംഭിച്ചത്.
നിക്ഷേപ കരാര്‍, ഓട്ടോമൊബൈല്‍, വിസ്‌കി എന്നിവയിലെ ഡ്യുട്ടി ഇളവുകള്‍ എന്നിവയായിരിക്കും നടക്കാന്‍ പോകുന്ന ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി വരുന്നവ. കഴിഞ്ഞ മാസമായിരുന്നു പതിനൊന്നാം വട്ട ചര്‍ച്ചകള്‍ നടന്നത്. ആ ചര്‍ച്ചക്കായി ഇന്ത്യന്‍ വ്യവസായ മന്ത്രി പിയുഷ് ഗോയലും വാണിജ്യ സെക്രട്ടറി സുനില്‍ ബാര്‍ത്ത്വാളും ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചകള്‍ അവര്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
സ്വതന്ത്ര വ്യാപാര കരാറില്‍ ഉള്‍പ്പെട്ട 26 വിഷയങ്ങളില്‍ 19 എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകമായ മറ്റൊരു കരാര്‍ ആയിരിക്കും. ഇന്ത്യയ്ക്കും യു കെയ്ക്കും ഇടയിലുള്ള ഒരു ഉഭയകക്ഷി നിക്ഷേപ കരാര്‍ ആയിട്ടായിരിക്കും ഇത് പരിഗണിക്കുക. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പ് വയ്ക്കുന്നതിനൊപ്പം തന്നെ നിക്ഷേപ കരാറും ഒപ്പു വയ്ക്കും.
ഉത്പന്നങ്ങലുമായി ബന്ധപ്പെട്ട നിയമങ്ങളില്‍, ഓരോ ഉദ്പന്നത്തിന്റെയും മൂല്യവര്‍ദ്ധിത ഉദ്പന്നങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതനുസരിച്ച്, പരമാവധി കുറവ് ഉദ്പാദന പ്രക്രിയകള്‍ മാത്രമായിരിക്കും അതിന്റെ യഥാര്‍ത്ഥ ഉദ്പാദക രാജ്യത്ത് നടക്കുക. നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടം ഉപഭോക്തൃ രാജ്യത്ത് നടക്കും. അതുവഴി ആ ഉദ്പന്നത്തെ സ്വദേശി ഉദ്പന്നമായി പരിഗണിക്കാനാകും. |