ന്യൂഡല്‍ഹി: ലോക്സഭയില്‍ അടിയന്തരാവസ്ഥയെ അപലപിച്ച് സ്പീക്കര്‍ ഓം ബിര്‍ല പ്രമേയം അവതരിപ്പിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് സ്പിക്കര്‍ പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അടിയന്തരാവസ്ഥയെ അപലപിച്ച് പ്രമേയം അവതരിപ്പിച്ചത്. 1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ ഈ സഭ ശക്തമായി അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിര്‍ക്കുകയും പോരാടുകയും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനായി പോരാടിയ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രമേയത്തില്‍ പറഞ്ഞു. അജന്‍ഡയില്‍ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചതിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി.
'1975 ജൂണ്‍ 25 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഈ ദിവസം, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ഭരണഘടനയെ ആക്രമിക്കുകയും ചെയ്തു,' സ്പീക്കര്‍ പറഞ്ഞു. ലോകമെമ്പാടും ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. എക്കാലത്തും ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുകയും വ്യത്യസ്തമായ സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെയുള്ള ഇന്ത്യയില്‍ ഇന്ദിരാഗാന്ധി ഏകാധിപത്യം അടിച്ചേല്‍പ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തുവെന്ന് ബിര്‍ല പറഞ്ഞു. പൗരാവകാശങ്ങള്‍ തകര്‍ക്കുകയും അവരുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തു. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച, രാജ്യം മുഴുവന്‍ ജയിലായി മാറിയ കാലമായിരുന്നു അത്. അന്നത്തെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും സ്പീക്കര്‍ പറഞ്ഞു. അംഗങ്ങളോട് അല്‍പനേരം മൗനം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.