ലണ്ടന്‍ : ഈ വര്‍ഷമാദ്യമാണ് സൊമാലിയില്‍നിന്ന് ആ മുപ്പത്താറുകാരന്‍ ബ്രിട്ടനില്‍ അഭയം തേടിയെത്തിയത്. അനധികൃതമായി ഇവിടെയെത്താന്‍ 650 പൗണ്ട് മുടക്കിയെന്നും സമ്മതിച്ചു. അഷ്‌റഫ് ഗോത്രത്തില്‍പ്പെട്ട താന്‍ മൊഗാദിഷുവില്‍നിന്ന് പ്രാണനെക്കരുതി കുടുംബത്തെ വിട്ട് ഒളിച്ചോടുകയായിരുന്നു എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. പ്രദേശത്തെ ശക്തമായ ഗോത്രത്തെ പ്രതിനിധീകരിക്കുന്നു സര്‍ക്കാര്‍ വിരുദ്ധ അല്‍ ഷബാബില്‍നിന്നു തനിക്കും കുടുംബത്തിനും നിരന്തരം ആക്രമണം നേരിടേണ്ടി വന്നു എന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഇയാള്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നു പിന്നീടു തെളിഞ്ഞു. പ്രബലമായ ഹോയിയെ ഗോത്രത്തില്‍നിന്നുള്ള ഇയാള്‍ക്കോ കുടുംബത്തിനോ എതിരേ ഒരിക്കലും ഇത്തരത്തിലൊരു ആക്രമണമുണ്ടായിട്ടില്ല. ബ്രിട്ടനിലേക്കു കുടിയേറാന്‍ ചമയ്ക്കപ്പെടുന്ന ഇത്തരം നൂറുകണക്കിനു കള്ളക്കഥകളാണ് യുകെ ബോര്‍ഡര്‍ അധികൃതര്‍ ദിവസേന കേട്ടുകൊണ്ടിരിക്കുന്നത്. പലരും അതു വിശ്വസിപ്പിച്ച് അഭയാര്‍ഥിത്വം നേടുകയും ചെയ്യുന്നു.
രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ നീക്കം ഊര്‍ജിതമായി നടക്കുന്നിതിനിടെയാണ് ഇത്തരം സംഭവങ്ങള്‍. മനുഷ്യാവകാശ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തി നാടുകടത്തല്‍ തടയാനും പലര്‍ക്കും സാധിക്കുന്നു. കുടുംബ ജീവിതത്തിനുള്ള അവകാശത്തെക്കുറിച്ചു പറയുന്ന യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 8 ആണ് കൂടുതലായും ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇതിപ്പോള്‍ എംപിമാര്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
1990ല്‍ അനധികൃതമായി ബ്രിട്ടനിലെത്തിയ താന്‍ ഇത്രയും കാലം ഇവിടെ കഴിഞ്ഞെന്നും ഇനിയിതിനു നിയമസാധുത ലഭിക്കണമെന്നുമാണ് എലിസബത്ത് ഒഡേയ് എന്ന സ്ത്രീ അവകാശപ്പെട്ടത്. എന്നാല്‍ ഈ 21 വര്‍ഷത്തിനിടെ ഇവിടെ താമസിച്ചതിന്റെ ഒരു തെളിവും ഹാജരാക്കാന്‍ അവര്‍ക്കു സാധിച്ചില്ല. 14 വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നവര്‍ക്ക് തുടരാന്‍ അനുമതി ലഭിക്കുന്ന വ്യവസ്ഥ ദുരുപയോഗപ്പെടുത്താനാണ് അവരുടെ ശ്രമം. ഇതു തടഞ്ഞ ഹോം ഓഫിസ് നടപടിക്കെതിരേ ട്രൈബൂണലിനെ സമീപിച്ചിരിക്കുകയാണ് അവര്‍. |