ബംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ജീവനൊടുക്കിയ വ്യവസായി സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റെവിടെ നിന്നെങ്കിലും ഭീഷണി ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2019ന് ശേഷമുള്ള റോയിയുടെ സാമ്പത്തിക ഇടപാടുകള്‍ സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.
റോയിയുടെ മരണം അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘം (SIT) രൂപീകരിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (സൗത്ത്) ലോകേഷ് ജഗല്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മേല്‍നോട്ടം ജോയിന്റ് കമ്മിഷണര്‍ (വെസ്റ്റ് സോണ്‍) സി. വംശികൃഷ്ണ വഹിക്കും. ബെംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍, സൗത്ത് ഡിവിഷനുകളിലെയും സി.സി.ആര്‍.ബി.യിലെയും അശോക് നഗര്‍ പൊലീസ് സ്റ്റേഷനിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഘത്തില്‍ അംഗങ്ങളാണ്. അസ്വാഭാവികമരണത്തിന് അശോക് നഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് SIT-ക്ക് കൈമാറിയിട്ടുണ്ട്.
സി.ജെ. റോയി അടക്കം ആറു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് ഇക്കണോമിക് ഇന്റലിജന്‍സ് കൗണ്‍സില്‍ പരിശോധിച്ചിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി നാല് കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചത്.
2025 ഡിസംബര്‍ 3-ന് ബെംഗളൂരുവില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ജനുവരി 28-ന് വീണ്ടും പരിശോധനയ്‌ക്കെത്തി. ഡിസംബറിലെ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാം പരിശോധന നടന്നത്. റോയിയെ ദുബായില്‍ നിന്നും വിളിച്ചു വരുത്തുകയും ചെയ്തു.
റോയി ജീവനൊടുക്കാന്‍ കാരണം ആദായനികുതി ഉദ്യോഗസ്ഥര്‍ ചെലുത്തിയ സമ്മര്‍ദ്ദമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പരിശോധനയ്ക്കിടെ സ്വയം വെടിയുതിര്‍ത്തു മരിക്കാന്‍ തക്ക സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു