ഓക്‌സ്ഫഡ് : പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കുടിയേറ്റ നയത്തിനു സാധിക്കില്ലെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ രാഷ്ടീയക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ടെന്നും സര്‍വേയില്‍ വ്യക്തമാകുന്നു. യൂണിവേഴ്‌സിറ്റിയുടെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയാണ് പഠനം നടത്തിയത്. കുടിയേറ്റം വെട്ടിക്കുറയ്ക്കണമെന്ന കാര്യത്തില്‍ ഭൂരിപക്ഷം ജനങ്ങളും ഏകാഭിപ്രായം പുലര്‍ത്തുന്നു.
അതേസമയം, സ്‌കോട്ട്‌ലന്‍ഡില്‍ മാത്രം കുടിയേറ്റം നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുജനാഭിപ്രായം. ജനാഭിലാഷമനുസരിച്ചായിരിക്കും പ്രവര്‍ത്തനമെന്ന് ഹോം ഓഫിസിന്റെ പ്രസ്താവനയും പിന്നാലെ വന്നു. കുടിയേറ്റത്തെക്കുറിച്ചുള്ള സര്‍വേകളില്‍ സാധാരണ ഉന്നയിക്കപ്പെടാത്ത രണ്ടു ചോദ്യങ്ങളാണ് ഈ സര്‍വേയില്‍ പ്രധാനമായി ഉള്‍പ്പെടുത്തിയിരുന്നത്. ആരെയാണ് കുടിയേറ്റക്കാരായി കാണുന്നത്, ഏതൊക്കെ വിഭാഗത്തില്‍ കുടിയേറ്റം കുറയണമെന്നാണ് ആഗ്രഹിക്കുന്നത് എന്നീ ചോദ്യങ്ങള്‍.
അഭയാര്‍ഥികള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങളില്‍ എവിടെയാണു കാര്യമായ കുറവു വരേണ്ടതെന്ന് പ്രത്യേകം ചോദിച്ചിരുന്നു. കുടിയേറ്റം ഗണ്യമായി കുറയണമെന്ന് 70 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുന്‍ സര്‍വേകള്‍ക്കു സമാനമായ ഫലം തന്നെയാണിത്. അഞ്ചിലൊന്നാളുകള്‍ പറഞ്ഞത് കുടിയേറ്റം ഇപ്പോഴത്തെ തോതില്‍ നിലനില്‍ക്കണമെന്നാണ്.
വിദേശികള്‍ യുകെയില്‍ വരുന്നത് അഭയാര്‍ഥികളായാണെന്ന് പത്തില്‍ ആറു പേരും കരുതുന്നു. പകുതിക്ക് അല്‍പ്പം മുകളില്‍ ആളുകള്‍ മാത്രമാണ് അവര്‍ ജോലിക്കു വരുന്നതായി കരുതുന്നത്. വിദേശ വിദ്യാര്‍ഥികളെ നിയന്ത്രണിക്കണമെന്ന് ആവശ്യപ്പെട്ടത് ഏറ്റവും കുറച്ച് ആളുകളാണ്. വിദഗ്ധരല്ലാത്ത തൊഴിലാളികളുടെ കാര്യത്തില്‍ ഭൂരിപക്ഷവും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. |