തമിഴ്‌നാട് - കേരളം അതിര്‍ത്തിയായ കളിയിക്കാവിളയ്ക്ക് സമീപം തളച്ചാന്‍വിള സ്വദേശി ചെല്ലയ്യന്‍ മകന്‍ രാജേന്ദ്രന്‍ നടന്നാണ് ജീവിതം നീക്കുന്നത്... അതും ശരവേഗത്തില്‍. തിരുവനന്തപുരം - കന്യാകുമാരി ദേശീയ പാതയിലൂടെ പായുന്ന രാജേന്ദ്രന്‍ നമ്മള്‍ കാണുന്ന അപൂര്‍വതയില്‍ അപൂര്‍വ്വം ചിലരില്‍ ഒരാളെന്ന് സാക്ഷ്യപ്പെടുത്തുന്നു.
തളച്ചാന്‍ വിളയില്‍ ചെല്ലയ്യന്റെയും പൊന്നമ്മയുടെയും മകനായ രാജേന്ദ്രന്‍ ഇന്ന് നാടിന്റെ ഓമനയാണ്. 55 വയസ്സുള്ള രാജേന്ദ്രനെ ( കണ്ടാല്‍ അത്രയും തോന്നില്ല) പ്രശസ്തനാക്കുന്നത് അയാളുടെ നടത്തമാണ്. ജനിച്ചത് മുതല്‍ നടക്കുന്നതിനോടാണ് പ്രണയം. നടക്കാന്‍ കുട്ടിക്കാലത്തേ വലിയ താല്‍പ്പര്യമായിരുന്നു.എന്നാല്‍ പഠിക്കാന്‍ അധികം താല്‍പ്പര്യം തോന്നാത്തതിനാല്‍ സ്‌കൂളില്‍ നടന്നുപോകാത്തതിന്റെ കുറ്റബോധം ഇപ്പോള്‍ രാജേന്ദ്രനുണ്ട്. എന്നാലും നടത്തത്തെ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ എവിടെയും പോകുന്നത് നടന്നാണ്; അടുത്തും ദൂരത്തും. കഴിഞ്ഞ 30 വര്‍ഷമായി ബസിലും മറ്റ് വാഹനങ്ങളിലും കയറാത്ത, നടപ്പിനെ ഇഷ്ടപ്പെടുന്ന രാജേന്ദ്രന് അങ്ങനെയാണ് ആ പേര് വീണത്–നടത്തം രാജേന്ദ്രന്‍. അതിനാല്‍ രാജേന്ദ്രന് ബസ് കൂലി കൂട്ടിയാലും ഇന്ധനവില വര്‍ധിപ്പിച്ചാലും ഒരു പ്രശ്‌നമേയല്ല.
രാജേന്ദ്രന്റെ കാലുകളുടെ വേഗം മണിക്കൂറില്‍ 15 കിലോമീറ്റര്‍. കൂടുതല്‍ ദൂരം നടക്കണമെങ്കില്‍ അതനുസരിച്ച് വേഗവും വര്‍ധിക്കും.
കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ ചൈനയിലെ ചെന്‍ഡിംഗിന്റെ വേഗം 20 കിലോമീറ്റര്‍ നടക്കാന്‍ ഒരു മണിക്കൂര്‍ 18 മിനിറ്റ് വേണം. അതിന് മുന്‍പുള്ള ജേതാവ് റഷ്യക്കാരന്‍ സെര്‍ഗി മോറോസോവിന്റെ റിക്കാര്‍ഡ് ഒരു മണിക്കൂര്‍ 16 മിനിറ്റാണ്. ഇന്‍ഡ്യയെ പ്രതിനിധീകരിച്ച ഗുര്‍മീത് സിങ്ങിന്റെ വേഗം 20 കിലോമീറ്റര്‍ നടക്കാന്‍ വേണ്ടത് ഒരു മണിക്കൂര്‍ 22 മിനിറ്റാണ്. ഇവിടെയാണ് രാജേന്ദ്രന്‍ എന്ന വ്യക്തിയുടെ അപൂര്‍വത മനസിലാകുന്നത്. രാജ്യത്തിന് നഷ്ടമായ ഒരു കായിക പ്രതിഭയുടെ വില. പാറള്‍ാല നിന്നും തലസ്ഥാനത്ത് എത്താന്‍ രാജേന്ദ്രന് വേണ്ടത് ഒന്നര മണിക്കൂര്‍. ഗതാഗത തിരക്കേറിയ റോഡില്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി വാഹനങ്ങള്‍ കിതയ്ക്കുമ്പോള്‍ അതിനേക്കാള്‍ മുമ്പേ രാജേന്ദ്രന്‍ എത്തിയതിന് എത്രയോ തെളിവുകള്‍. |