|
2050 ആകുമ്പോള്‍ ലോകത്തു ഏറ്റവും കൂടുതല്‍ മരണം ഹൃദ്രോഗ ബാധയാല്‍ ആയിരിക്കില്ല. ആന്റിബയോട്ടിക്കുകള്‍ ആയിരിക്കും മനുഷ്യരുടെ അന്തകനായി മാറുക. മരുന്നു കഴിച്ച് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥ ഉണ്ടാകുന്നു.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കാരണം ശരീരത്തിലെ രോഗവാഹകരായ ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളെ നേരിടാന്‍ സജ്ജമായ അവസ്ഥയിലേക്കെത്തും അതില്‍ പിന്നെ ഏതു ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും രോഗം മാറില്ല. അപകടത്തിലും മറ്റും പെട്ട് ആഴ്ചകളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം മരണപ്പെടുന്നവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്ന വാചകം തന്നെ എ.എം.ആര്‍ എന്ന ഈ അവസ്ഥയുടെ ഉദാഹരണമാണ്.മനുഷ്യര്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചില്ലെങ്കിലും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന എ എം ആര്‍ അവസ്ഥ അവരുടെ ശരീരത്തില്‍ ഉണ്ടാകും എന്ന കണ്ടെത്തലും ഭീതിജനകമാണ്. പൗള്‍ട്രി ഫാമുകളിലും മത്സ്യ പ്രജനന കേന്ദ്രങ്ങളിലും ഏറ്റവും കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതില്‍ ലോകത്തു തന്നെ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇതില്‍ തന്നെ മുന്‍ നിര സ്ഥാനമാണ് കേരളത്തിനും. 2030 ഓടെ ഇന്ത്യയില്‍ തന്നെ ഇത്തരം മൃഗങ്ങളിലെ ആന്റിബയോട്ടിക്ക് മരുന്നുപയോഗം 82 % വര്‍ധിച്ചു മൂന്നു ലക്ഷം ടണ്‍ ആകും. ഇങ്ങനെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന കോഴിയും മീനും കഴിക്കുന്നവരില്‍ എ.എം.ആര്‍ അവസ്ഥ വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കേരളത്തില്‍ ഈ ഒരു അവസ്ഥ മുന്നില്‍ കണ്ടു കൊണ്ട് കര്‍സാപ് എന്ന പ്രേത്യേക കര്‍മ്മ പദ്ധതി തന്നെ ആവിഷ്‌കരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. കേരളത്തില്‍ ഒരു വര്‍ഷം 20,000 കോടിയുടെ മരുന്ന് വിപണനമാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്ത്മാക്കുന്നു. ഇതിന്റെ 20 % ആന്റിബയോട്ടിക്കുകള്‍ ആണ്. പൊതുജനപങ്കാളിത്തത്തോടെയും മതിയായ ബോധവത്കരണത്തിലൂടെയും ഈ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക പോം വഴി.കേരളത്തില്‍ ഒരു ജലദോഷത്തിനും പോലും ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഏറിവരികയാണെന്നു ആരോഗ്യ വകുപ്പിന്റെ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് മൂലം ശരീരത്തില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഉണ്ടാകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതിന്റെ പരിണിത ഫലം മുപ്പതു വര്‍ഷത്തിന് ശേഷം മാത്രമാകും എന്നാണ് പഠനങ്ങള്‍. |