അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നത് മീന്‍-പച്ചക്കറി വ്യാപാരത്തിലൂടെയെന്ന് ബിനീഷ് കോടിയേരിയുടെ വാദം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നല്‍കിയ ജാമ്യപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതി നടന്ന വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. പച്ചക്കറി-മത്സ്യ മൊത്തവ്യാപാരത്തിലൂടെയാണ് വന്‍തോതിതുള്ള തുക അക്കൌണ്ടിലേക്കു വന്നതെന്നും ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിശദമായ വാദം ആവശ്യമാണെന്ന് ചുണ്ടിക്കാട്ടിയ കോടതി ഏഴു മാസത്തെ ജയില്‍വാസം ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും വ്യക്തമാക്കി.
കാന്‍സര്‍ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷ നല്‍കിയത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നേരത്തെ ബിനീഷ് ഹാജരാക്കിയിരുന്നു. ബിനീഷിന്റെ ജാമ്യപേക്ഷ എന്‍ഫോഴ്സ്മെന്റ് പ്രത്യേക കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
എന്നാല്‍ വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്നും ഇന്ന് വിശദമായ വാദം കേള്‍ക്കാന്‍ സമയം ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു. ബിനീഷ് ഏഴുമാസമായി ജയിലിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്.
ബിനീഷിന്റെ അക്കൗണ്ടില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മാത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു. അവധിക്ക് ശേഷം ജാമ്യപേക്ഷ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു. എന്നാല്‍ ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മേയ് 19 ന് കേസ് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. |