നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീം കോടതി വിധിപറയും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കം 6 പേര്‍ പ്രതികളായ കേസിലാണ് സുപ്രീം കോടതി നാളെ വിധി പറയുക.
നാളെ രാവിലെ 10.30ന് സുപ്രീം കോടതി കേസില്‍ വിധിപറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസില്‍ വാദം കേട്ടപ്പോള്‍ പ്രതികളായ ഇടതുനേതാക്കള്‍ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് സുപ്രീം കോടതി നടത്തിയത്. പ്രതികള്‍ വിചാരണ നേരിടണമെന്നും ഒരു ഘട്ടത്തില്‍ ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് എം.ആര്‍ ഷായും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞിരുന്നു. തെറ്റായ സന്ദേശമാണ് നിയമസഭാ കൈയാങ്കളിക്കേസിലൂടെ ഇടതുനേതാക്കള്‍ നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.
വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്‍, കെ. അജിത് എന്നീ ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പ്രതികള്‍ വിചരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നിയസഭയ്ക്ക് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന് അപ്പീലില്‍ കേരളം വ്യക്തമാക്കിയിരുന്നു. പ്രതിസ്ഥാനത്ത് മന്ത്രിപദവിയില്‍ ഇരിക്കുന്നവര്‍ ഉണ്ടെന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.
2015-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയാണ് നിയമസഭയില്‍ കൈയാങ്കളിയുണ്ടായത്. അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയാണ് പ്രതിപക്ഷം നിയമസഭയില്‍ കൈയാങ്കളി നടത്തിയത്. നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവമായതിനാല്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ കേസെടുക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നിയമസഭ സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. |