തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരില്‍ നിയമസഭയില്‍ കൊമ്പുകോര്‍ത്ത് മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും. അബദ്ധമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ശക്തമായി അതു പറയുമെന്നതാണ് തിരുവഞ്ചൂരിന്റെ ഗുണമെന്ന മുഖ്യമന്ത്രിയുടെ പരിഹാസമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നവരുടെ മേല്‍ മെക്കിട്ട് കയറുന്നതാണ് മുഖ്യമന്ത്രിയുടെ സ്വഭാവമെന്നും അത് അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരിച്ചടിച്ചു.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും തെളിവുകള്‍ നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്നും ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമയേത്തിന് അവതരണ അനുമതി തേടിയത്. ഇതിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.
ആര് നോട്ടീസ് നല്‍കിയാലും മെക്കിട്ടുകയറുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം അത്ര നല്ലതല്ല. അത് വേണ്ട. അത് അംഗീകരിക്കാനാകില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഓട് പൊളിച്ചെത്തിയ ആളല്ല. എത്രയോ വര്‍ഷങ്ങളായി ഇവിടെയിരിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ സീനിയോറിറ്റിയെയും അനുഭവ സമ്പത്തിനിനെയും മാനിക്കണം. മുഖ്യമന്ത്രി പറഞ്ഞതിനേക്കാള്‍ നന്നായി എനിക്കും തിരിച്ചു പറയാനറിയാം. ഇരിക്കുന്ന പദവിയെയും മുഖ്യമന്ത്രിയുടെ പ്രായത്തെയും മാനിച്ചാണ് ഒന്നും പറയാത്തതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. |