മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുണ്ട് മടക്കി കുത്തി സഭയില്‍ അതിക്രമം നടത്തിയ ആളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. ഇതു പോലെ ഒരു മന്ത്രി വേണോയെന്ന കാര്യം രക്ഷിതാക്കള്‍ ആലോചിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. സഭ ബഹിഷ്‌കരിച്ച് പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.
കെ എം മാണിയെ അപമാനിച്ചവരുടെ കൂടെ ഇനിയും തുടരണോയെന്ന കാര്യത്തില്‍ ജോസ് കെ മാണി പുനര്‍വിചിന്തനം നടത്തണമെന്നും സതീശന്‍ പറഞ്ഞു.
കോടതി വരാന്തയിലെ വാദമാണ് മുഖ്യമന്ത്രിയുടേതെന്നായിരുന്നു സഭയില്‍ വി ഡി സതീശന്‍ പറഞ്ഞത്. ചില വക്കീലന്മാര്‍ കോടതി വരാന്തയില്‍ നിന്ന് വാദിക്കും, അത് നിയമവിരുദ്ധമാണ്. സുപ്രീം കോടതി വിധിക്ക് എതിരായാണ് പിണറായി സംസാരിച്ചതെന്നും അതിന് ഒരു മുഖ്യമന്ത്രിക്കും അധികാരമില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ വാദം വിചാരണക്കോടതി തള്ളിയതാണെന്നും സര്‍ക്കാര്‍ അഭിഭാഷകയുടെ നിയമ ബോധം പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും സതീശന്‍ സഭയില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആവശ്യം എതിര്‍ത്ത പാര്‍ട്ടികാരിയായ ഡിഡിപിയെ സ്ഥലം മാറ്റി.
പൊതു മുതല്‍ നശിപ്പിച്ച കുറ്റം എവിടെ വെച്ചു ചെയ്താലും വിചാരണ നേരിടണം. എംഎല്‍എമാര്‍ക്ക് എന്താ കൊമ്പ് ഉണ്ടോ. കുറ്റവാളികളെ രക്ഷിക്കാന്‍ ജനത്തിന്റെ നികുതി പണം എടുത്തു സുപ്രീം കോടതിയില്‍ പോയി. ഇതിന് പാര്‍ട്ടി ആണ് വക്കീല്‍ ഫീസ് അടക്കേണ്ടത്. ലോകത്ത് ഇത്ര മാത്രം സാക്ഷികള്‍ ഉള്ള കേസില്‍ തെളിവില്ല എന്ന് വാദിച്ചു. വി ഡി സതീശന്‍ പറയുന്നു. |