ഇറാനില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണത്തിന് കീഴടങ്ങി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മഹ്സ അമിനി ചൊവ്വാഴ്ച കോമ സ്റ്റേജിലേക്ക് എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. ടെഹ്റാനിലെ കസ്റ ആശുപത്രിയില്‍ വച്ചാണ് മഹ്സയുടെ മരണം സംഭവിച്ചത്.
പൊലീസ് കസ്റ്റഡിയിലെടുത്ത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മഹ്സയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഏറെ ഗുരുതരമായിരുന്ന യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കുണ്ടായിരുന്നത്. പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാണ് മഹ്സയുടെ കുടുംബം ആരോപിക്കുന്നത്. ഐസിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മഹ്സയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇറാനില്‍ കനത്ത രോഷത്തിന് കാരണമായിരുന്നു.
ഇറാനിലെ മുന്‍ ഫുട്ബോള്‍ താരം കൂടിയാണ് 'മത പൊലീസി'ന്റെ ക്രൂരതയ്ക്കിരയായി മരണപ്പെട്ട മഹ്സ അമിനി. ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഹ്‌സ കോമ സ്റ്റേജിലേക്ക് എത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു.
സഖേസില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ടെഹ്റാനില്‍ എത്തിയതായിരുന്നു മഹ്സയുടെ കുടുംബം. ഇവിടെ വച്ച് സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് ടെഹ്റാന്‍ പൊലീസിന്റെ ഒരു സംഘം മഹ്സയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിലായിരുന്നു പൊലീസ് മഹ്സയെ കസ്റ്റഡിയിലെടുത്തത്. മഹ്സയെ അന്ന് തന്നെ തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ സംഘം, എതിര്‍ത്തപ്പോള്‍ സഹോദരന്റെ കൈകള്‍ പുറകിലേക്ക് കെട്ടി കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. |