ലണ്ടന്‍: എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ നഴ്സിംഗ് സമരത്തിന് കളമൊരുങ്ങി. രാജ്യത്തെ ഭൂരിഭാഗം മേഖലകളിലെയും നഴ്സുമാര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ ക്രിസ്മസിന് മുന്‍പ് തന്നെ പണിമുടക്ക് അരങ്ങേറുക.റെക്കോര്‍ഡ് കാത്തിരിപ്പ് ലിസ്റ്റ് നേരിടുന്ന രോഗികള്‍ക്ക് ഇതോടെ ഓപ്പറേഷനുകളും, അപ്പോയിന്റ്മെന്റുകളും റദ്ദാകുന്ന കാഴ്ചയും കാണേണ്ടി വരും. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ചരിത്രത്തിലെ ആദ്യത്തെ ദേശീയ സമരം കൂടിയാണിത്.നഴ്സുമാര്‍ പിക്കറ്റിംഗിന് രംഗത്തിറങ്ങുന്നതോടെ ഭൂരിപക്ഷം സേവനങ്ങളും തടസ്സപ്പെടുമെന്ന് യൂണിയന്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ശമ്പളത്തിന്റെ പേരില്‍ നഴ്സുമാര്‍ സമരത്തിന് ഇറങ്ങുന്നത് പ്രധാനമന്ത്രി ഋഷി സുനാകിനും, ചാന്‍സലര്‍ ജെറമി ഹണ്ടിനും കനത്ത വെല്ലുവിളിയാകും.
വിവിധ പബ്ലിക് സെക്ടര്‍ മേഖലകളില്‍ നിന്നും സമരഭീഷണികള്‍ ഉയരുമ്പോള്‍ 1980-കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം നേരിടാനുള്ള പോരാട്ടത്തിലാണ് ഗവണ്‍മെന്റ്. 2010-ല്‍ കണ്‍സര്‍വേറ്റീവുകള്‍ അധികാരമേറ്റ ശേഷം പരിചയസമ്പന്നരായ നഴ്സുമാരുടെ യഥാര്‍ത്ഥ ശമ്പളം 20% താഴ്ന്നുവെന്നാണ് യൂണിയന്റെ ആരോപണം. അതുകൊണ്ട് തന്നെ പണപ്പെരുപ്പത്തിന് മുകളില്‍ 5% ശമ്പള വര്‍ദ്ധനവാണ് നഴ്സുമാര്‍ക്കായി യൂണിയന്‍ ആവശ്യപ്പെടുന്നത്.എന്നാല്‍ നഴ്സുമാരുടെ ശരാശരി വാര്‍ഷിക ശമ്പളം 35,600 പൗണ്ടില്‍ നിന്നും 37,000 പൗണ്ടായി ഉയര്‍ത്താമെന്നാണ് ഗവണ്‍മെന്റ് വാഗ്ദാനം, കേവലം 4% വര്‍ദ്ധന. നഴ്സുമാരുടെ ദേശീയ സമരം ആശുപത്രി സേവനങ്ങളെ തകിടം മറിക്കുമെന്നാണ് എന്‍എച്ച്എസ് മേധാവികളുടെ ആശങ്ക.2022 ജൂണ്‍ വരെ ഒരു വര്‍ഷത്തില്‍ എന്‍എച്ച്എസില്‍ നിന്നും 40,365 നഴ്സുമാര്‍ ജോലി ഉപേക്ഷിച്ചുവെന്നാണ് കണക്ക്. 46,800 നഴ്സിംഗ്, മിഡ്വൈഫറി, ഹെല്‍ത്ത് വിസിറ്റര്‍ വേക്കന്‍സികള്‍ ഇംഗ്ലണ്ടില്‍ മാത്രം ഒഴിവുള്ളപ്പോഴാണിത്.