കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രിയെ നരേന്ദ്രമോദിയ്ക്കെതിരെ മൊഴി നല്‍കാന്‍ സിബിഐ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് സിബിഐ തന്നെ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് 18ന്റെ റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മോദിസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അമിത് ഷായുടെ വെളിപ്പെടുത്തല്‍.
''ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെ കൂടി ഉള്‍പ്പെടുത്തുന്ന മൊഴി നല്‍കാന്‍ സിബിഐ എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന് മോദിജി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത് സംഭവിച്ചത്'', അമിത് ഷാ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം എടുത്തുമാറ്റിയ നടപടിയെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു. കോടതി ശിക്ഷിക്കുന്ന ആദ്യത്തെ നേതാവല്ല രാഹുല്‍ ഗാന്ധിയെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പീല്‍ പോകുന്നതിന് പകരം രാഹുല്‍ പ്രശ്നം ഗുരുതരമാക്കാനാണ് ശ്രമിക്കുന്നത്. വിധിയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വരുത്തിത്തീര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിയ്ക്ക് മേല്‍ പഴിചാരുകയാണെന്നും അമിത് ഷാ പറഞ്ഞു.
'' അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. എന്ത് അഹങ്കാരമാണിത്? നിങ്ങള്‍ക്ക് എംപിയായി തുടരണം. എന്നാല്‍ കോടതിയിലേക്ക് പോകാനും തയ്യാറാല്ല. എന്തൊരു ധാര്‍ഷ്ട്യമാണിത്,' അമിത് ഷാ ചോദിച്ചു. |