മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (CMDRF) ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ ഭിന്നവിധിയുമായി ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഭിന്നവിധി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയായിരുന്നു പരാതി. ഇവരില്‍ ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ്. ലോകായുക്തയും, രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരാണ് ഫുള്‍ ബഞ്ചിലുള്ളത്. പുതിയ ബെഞ്ചിനു മുന്നില്‍ വീണ്ടും വിശദമായ വാദം നടക്കും. ഇതോടെ അന്തിമവിധിക്ക് കാലതാമസം ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. 2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തുടര്‍ന്നാണ് ഇന്ന് പരിഗണനയ്ക്ക് വിട്ടത്. ഹര്‍ജി ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്നതിനെച്ചൊല്ലി ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ഹര്‍ജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചും അഭിപ്രായ വ്യത്യാസം വന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജി ഫുള്‍ബെഞ്ചിന് വിട്ടത്.