ലണ്ടന്‍: ബ്രിട്ടനിലെ നിരവധി പുരുഷന്‍മാര്‍ കുടിയേറ്റക്കാരായ സ്ത്രീകളുടെ കുട്ടികളുടെ അച്ഛന്‍മാര്‍ ചമഞ്ഞ് ആയിരക്കണക്കിന് പൗണ്ടുകള്‍ പ്രതിഫലമായി കൈപ്പറ്റുന്ന തട്ടിപ്പ് നിര്‍ബാധം അരങ്ങേറുന്നുവെന്ന് ബിബിസി നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം തങ്ങളുടെ കുട്ടികളുടെ പിതൃത്വം ഏറ്റെടുത്ത് ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റുകളില്‍ പേര് ചേര്‍ക്കുന്നതിനായി ചില ബ്രിട്ടീഷ് പുരുഷന്‍മാര്‍ക്ക് 10,000 പൗണ്ട് വരെ കുടിയേറ്റക്കാരായ സ്ത്രീകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ബ്രിട്ടീഷുകാരെ പിതൃസ്ഥാനത്ത് ലഭിക്കുന്നതിലൂടെ കുട്ടികള്‍ക്ക് യുകെ പൗരത്വവും അമ്മമാര്‍ക്ക് റെസിഡന്‍സി റൂട്ടുമാണ് തരപ്പെടുന്നത്. ഇത്തരം തട്ടിപ്പുകാര്‍ ഫേസ്ബുക്കിലൂടെയാണ് ബ്രിട്ടീഷ് പുരുഷന്‍മാരെ ഇതിനായി ചാക്കിട്ട് പിടിക്കുന്നത്. ഇതിലൂടെ കുടിയേറ്റക്കാരായ ആയിരക്കണക്കിന് സ്ത്രീകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ബ്രിട്ടീഷുകാരായ വ്യാജ അച്ഛന്‍മാരെ നേടിയെടുത്തിട്ടുണ്ടെന്നും ബിബിസി അന്വേഷണം വെളിപ്പെടുത്തുന്നു. എന്നാല്‍ തങ്ങളുടെ നിയമപ്രകാരം ഇത്തരം കണ്ടന്റുകള്‍ നിരോധിച്ചിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് പറയുന്നത്.
യുകെയിലെ വ്യത്യസ്തമായ സമൂഹങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത്തരത്തില്‍ വ്യാജ പിതാക്കന്‍മാരായി ബ്രിട്ടീഷുകാരെ കണ്ടെത്തുന്നതിനായി യുകെയിലാകമാനം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. ബിബിസി അന്വേഷണത്തിന്റെ ഭാഗമായി ഒരു റിസര്‍ച്ചര്‍ ഗര്‍ഭിണിയായി അഭിനയിക്കുകയും തന്റെ കുട്ടിക്ക് ബ്രിട്ടീഷ് പിതാവിനെ കണ്ടെത്തുന്നത് ചമഞ്ഞ് ഇത്തരം ഏജന്റുമാരുമായി സംസാരിക്കുയും ചെയ്തിരുന്നു. താന്‍ യുകെയില്‍ നിയമവിരുദ്ധമായെത്തിയതാണെന്ന് പറഞ്ഞാണ് ഇവര്‍ ഏജന്റുമാരെ കണ്ടിരുന്നത്. ബ്രിട്ടീഷ് പിതാവായി അഭിനിയിക്കാന്‍ നിരവധി പേര്‍ തന്റെ കസ്റ്റഡിയിലുണ്ടെന്നും ഇതിനായി 11,000 പൗണ്ടിന്റെ പാക്കേജുണ്ടെന്നുമാണ് ഒരു ഏജന്റ് ഈ റിസര്‍ച്ചറോട് വെളിപ്പെടുത്തിയത്. ഈ പ്രക്രിയ വളരെ അനായാസമാണെന്നും ഇതിന് വേണ്ടതെല്ലാം താന്‍ ചെയ്യുമെന്നും ഈ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നു. ഇതിലൂടെ കുട്ടിക്ക് യുകെ പാസ്പോര്‍ട്ട് നേടിക്കൊടുക്കുമെന്നും ഏജന്റ് ഉറപ്പേകിയിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് താന്‍ വിജയകരമായി സേവനം ചെയ്ത് കൊടുത്ത ചരിത്രമുണ്ടെന്നും ഈ ഏജന്റ് അവകാശപ്പെട്ടിരുന്നു. ബിബിസിയുടെ അണ്ടര്‍കവര്‍ ഓപ്പറേഷനിലൂടെ ഇത്തരം നിരവധി ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചുവെന്നാണ് ഇതില്‍ പങ്കെടുത്ത റിപ്പോര്‍ട്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്.