ലണ്ടന്‍: ക്രിപ്റ്റോ കറന്‍സില്‍ പണം നിക്ഷേപിച്ച 50 ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ക്ക് പണം നഷ്ടപ്പെടാന്‍ സാധ്യയേറിയിരിക്കുന്നുവെന്ന താക്കീതുമായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി (എഫ്സിഎ) രംഗത്തെത്തി. പെന്‍ഷന്‍ പറ്റിയവരും പ്രായമായവരുമായ രാജ്യത്തെ ഒമ്പത് ശതമാനം പേര്‍ ക്രിപ്റ്റോ കറന്‍സിയില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രാജ്യത്തുള്ള അഞ്ച് ലക്ഷത്തിനടുത്ത് അതായത് 4.97 ലക്ഷം പേര്‍ ക്രിപ്റ്റോ കറന്‍സില്‍ പണമിറക്കിയിട്ടുണ്ട്. 2021ലെ 2.3 മില്യണ്‍ പേരില്‍ നിന്നാണീ കുതിച്ച് കയറ്റമുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പെരുകിയ സാഹചര്യത്തില്‍ ഈ മേഖലയെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ നീക്കങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് എഫ്സിഎ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്. ഈ നീക്കത്തിന്റെ ഭാഗമായി ലോകത്തിലെ വമ്പന്‍ ക്രിപ്റ്റോ എക്സേഞ്ചുകളായ ബിനാന്‍സിനും കോയിന്‍ ബേസിനും മേലെ യുഎസ് സര്‍ക്കാര്‍ നീക്കമാരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
എഫ്സിഎയുടെ പുതിയ നടപടികള്‍ ഒക്ടോബര്‍ എട്ട് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതനുസരിച്ച് പുതിയ കസ്റ്റമര്‍മാര്‍ ക്രിപ്റ്റോ കറന്‍സി വാങ്ങുന്നതിന് 24 മണിക്കൂര്‍ കമ്പനികള്‍ കാത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്. ഈ മേഖലയെക്കുറിച്ച് അറിയാതെ പെട്ടെന്ന് തീരുമാനമെടുക്കുന്ന പുതിയ കസ്റ്റമര്‍മാരുടെ എണ്ണം കുറയ്ക്കാനാണീ നടപടി. പുതിയവരെ വഴി തെറ്റിക്കുന്ന റഫര്‍ എ ഫ്രണ്ട് ബോണസ് പ്ലാന്‍ നിരോധിക്കാനും എഫ്സിഎ പദ്ധതിയിടുന്നുണ്ട്. സര്‍ക്കാരിന്റെ കടിഞ്ഞാണില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറന്‍സിമേഖലക്ക് ഉന്നതല്‍ അമിത പ്രചാരണം നടത്തി സാധാരണക്കാരെ വഴി തെറ്റിക്കുന്ന പ്രചാരണ തന്ത്രങ്ങള്‍ക്കും തടയിടാന്‍ ബ്രിട്ടീഷ് അധികൃതര്‍ ഒരുങ്ങുന്നുണ്ട്. ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചത് മണ്ടത്തരമായെന്ന് ചിന്തിക്കുന്നവരാണ് രാജ്യത്തെ മൂന്നിലൊന്നിലധികം പേരെന്നാണ് ഇന്നലെ എഫ്സിഎ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ ഈ മേഖലയിലേക്ക് എടുത്ത് ചാടുന്നവര്‍ നന്നായി ആലോചിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു.