ലണ്ടന്‍: കുടിയേറ്റക്കാര്‍ രാജ്യം കയ്യടക്കുന്നു എന്നാരോപിച്ച് ലണ്ടന്‍ തെരുവുകളില്‍ പ്രതിഷേധം കനക്കുന്നു. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സണ്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ് പങ്കെടുത്തത്. 'യുണൈറ്റ് ദ് കിങ്ഡം' എന്ന പേരില്‍ സംഘടിപ്പിച്ച റാലിയില്‍ അനധികൃത കുടിയേറ്റത്തിനെതിരെയും അവരെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാരിനെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ഇപ്പോള്‍ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. തുടക്കത്തില്‍ മന്ദഗതിയിലുള്ള മണ്ണൊലിപ്പായി തോന്നും, എന്നാല്‍ വന്‍തോതിലുള്ള അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടന്‍ നാശത്തിലേക്ക് പോവും.'' റോബിന്‍സണ്‍ ജനക്കൂട്ടത്തോട് പറഞ്ഞു.
ബ്രിട്ടന്റെ വികസനത്തില്‍ പങ്കാളികളായ പൗരന്‍മാരെക്കാള്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കാണ് കോടതികള്‍ പ്രധാന്യം നല്‍കുന്നതെന്ന് പ്രതിഷേധത്തെ അഭിസംബോധന ചെയത് റോബിന്‍സണ്‍ പറഞ്ഞു. ബ്രിട്ടനിലെ 'ഇംഗ്ലിഷ് ഡിഫന്‍സ് ലീഗ്' എന്ന തീവ്ര വലതുപക്ഷ, മുസ്‌ലിം വിരുദ്ധ സംഘടനയുടെ സ്ഥാപകനാണ് ടോമി റോബിന്‍സണ്‍. റോബിന്‍സണു പുറമേ ടെലിവിഷന്‍ അവതാരകന്‍ കാറ്റി ഹോപ്കിന്‍സ്, ലോറന്‍സ് ഫോക്‌സ്, ആന്‍ഡ് മിഡില്‍ട്ടന്‍ തുടങ്ങിയ തീവ്രവലതുപക്ഷ നേതാക്കളും റാലിക്ക് നേതൃത്വ നല്‍കി അണിനിരന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വലതുപക്ഷ നേതാക്കള്‍ റാലിയെ അനുകൂലിച്ച് രംഗത്തെത്തി. കുടിയേറ്റക്കാര്‍ യൂറോപ്പില്‍ ആധിപത്യം സ്ഥാപിക്കുകയാണെന്ന് ഫ്രഞ്ച് വലതുപക്ഷ നേതാവായ എറിക് സെമ്മൂര്‍ പറഞ്ഞു. ശതകോടീശ്വരനും ടെസ്ല സിഇഒമായ ഇലോണ്‍ മസ്‌ക്കിന്റെ വിഡിയോ സന്ദേശം റാലിക്കിടെ പ്രദര്‍ശിപ്പിച്ചത് പ്രതിഷക്കാര്‍ക്ക് ഇരട്ടി ആവേശം പകര്‍ന്നു. അദ്ദേഹം യുകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു.
1,10,000 മുതല്‍ 1,50,000 വരെ ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായി പറയുന്നു. ബോട്ടുകള്‍ നിര്‍ത്തൂ, അവരെ തിരിച്ച് വീട്ടിലേക്ക് അയയ്ക്കൂ, നമ്മുടെ കുട്ടികളെ രക്ഷിക്കൂ എന്നീ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ആയിരത്തോളം പൊലീസുകാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പല സ്ഥലങ്ങളിലും പൊലീസുകാര്‍ക്കു നേരെ കുപ്പികളും മറ്റും വലിച്ചെറിഞ്ഞു.