ലണ്ടന്‍: ഗര്‍ഭകാലത്ത് സ്ത്രീകള്‍ പാരാസെറ്റാമോള്‍ കഴിക്കുന്നതും, കുട്ടികളിലെ ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ തള്ളി ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ട്രംപിന്റെ വാദങ്ങളില്‍ യാതൊരു ശാസ്ത്രീയ തെളിവുമില്ലെന്നും, ഗര്‍ഭിണികള്‍ ആശങ്കപ്പെടാതെ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഡോക്ടര്‍മാരെയാണ് വിശ്വാസം': സ്ട്രീറ്റിംഗ്
'പ്രസിഡന്റ് ട്രംപിനേക്കാള്‍ എനിക്ക് ഡോക്ടര്‍മാരെയാണ് വിശ്വാസം, അതാണ് സത്യാവസ്ഥ. ഗര്‍ഭിണികള്‍ പാരാസെറ്റാമോള്‍ ഉപയോഗിക്കുന്നതും, കുട്ടികളിലെ ഓട്ടിസവുമായി ബന്ധപ്പെടുത്താന്‍ യാതൊരു തെളിവുമില്ല,' സ്ട്രീറ്റിംഗ് പറഞ്ഞു. 2024-ല്‍ സ്വീഡനില്‍ നടന്ന സുപ്രധാന പഠനത്തില്‍ 2.4 മില്ല്യണ്‍ കുട്ടികളാണ് ഉള്‍പ്പെട്ടതെന്നും, അതില്‍ പോലും ഈ വാദങ്ങള്‍ക്ക് കഴമ്പില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഗര്‍ഭിണികള്‍ ആശങ്കപ്പെടേണ്ടതില്ല
ട്രംപിന്റെ പരാമര്‍ശങ്ങള്‍ ആശങ്കയിലാക്കിയ യുകെയിലെ ഗര്‍ഭിണികള്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തിലാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രസ്താവന. 'ഞാനൊരു രാഷ്ട്രീയക്കാരനാണ്, അതിനാല്‍ എന്റെ വാക്കല്ല കേള്‍ക്കേണ്ടത്. ബ്രിട്ടനിലെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും എന്‍എച്ച്എസും പറയുന്നത് കേള്‍ക്കണം,' സ്ട്രീറ്റിംഗ് ആവശ്യപ്പെട്ടു.
ട്രംപിന്റെ വിവാദ പരാമര്‍ശം
ഓട്ടിസം കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പിന്നില്‍ ഗര്‍ഭകാല പാരാസെറ്റാമോള്‍ ഉപയോഗമാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഗര്‍ഭിണികള്‍ ഈ മരുന്ന് കഴിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു. എന്നാല്‍, മെഡിക്കല്‍ വിദഗ്ധര്‍ ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞതോടെ, ഗര്‍ഭകാല പാരാസെറ്റാമോള്‍ ഉപയോഗം സുരക്ഷിതമാണെന്നതില്‍ യുകെ സര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ്.