ലണ്ടന്‍: യുകെയിലെ തുര്‍ക്കി എംബസിയുടെ മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച വംശീയവാദിയെ ആക്രമിച്ച 59കാരന്‍ മൂസ ഖാദിരിക്ക് ജയിലില്‍ കിടക്കേണ്ടതില്ലെന്ന് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി വിധിച്ചു. ഇസ്ലാമിക വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതാണ് പ്രതിയുടെ വികാരവ്രണത്തിന് കാരണമെന്ന് ജഡ്ജി എച്ച് എച്ച് ജെ ഹിഡില്‍സ്റ്റണ്‍ നിരീക്ഷിച്ചു.
കത്തിയുമായി എത്തി ആക്രമണം; 20 മാസം തടവിന് ശിക്ഷ
2025 ഫെബ്രുവരി 13ന് നൈറ്റ്ബ്രിഡ്ജിലെ തുര്‍ക്കി എംബസിക്ക് മുന്നിലാണ് സംഭവം നടന്നത്. ''ഇസ്ലാം തീവ്രവാദത്തിന്റെ മതമാണ്'' എന്ന ആക്ഷേപവുമായി ഹാമിറ്റ് കോസ്‌കന്‍ ഖുര്‍ആന്‍ കത്തിച്ചതാണ് വിവാദത്തിന് തുടക്കം. ഇത് കണ്ട മൂസ ഖാദിരി ആദ്യം ഹാമിറ്റിനോട് കാര്യം ചോദിച്ചു. പിന്നീട് ''നീയൊരു വിഡ്ഡിയാണെന്ന്'' പറഞ്ഞ് കത്തിയുമായി എത്തി ഹാമിറ്റിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. വഴിയിലൂടെ പോയ ഒരു ഡെലിവറി ബോയിയും ആക്രമണത്തില്‍ പങ്കുചേര്‍ന്നു.
കുറ്റം സമ്മതിച്ച ഖാദിരിക്ക് 20 മാസം തടവിന് ശിക്ഷ വിധിച്ചെങ്കിലും ജയിലില്‍ കിടക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ''മാതൃകാപരമായ സ്വഭാവമുള്ള വ്യക്തിയാണ് നിങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവനാണ്. എന്നാല്‍ കത്തിയുമായി പൊതുസ്ഥലത്ത് എത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല,'' - കോടതി നിരീക്ഷിച്ചു.
കത്തിക്കുത്ത് കേസുകള്‍ ഗൗരവമായി കാണണം: കോടതി
''കത്തി ഉപയോഗിക്കുന്നത് സമൂഹത്തിന് ശാപമാണ്. കുത്താന്‍ ഉദ്ദേശമില്ലെങ്കിലും ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. സാധാരണ ഇത്തരം കേസുകളില്‍ തടവുശിക്ഷ വിധിക്കാറുണ്ട്. എന്നാല്‍ ഈ കേസില്‍ പ്രതിയെ ജയിലില്‍ ഇടുന്നത് അനാവശ്യമായ ശിക്ഷയാകും,'' - കോടതി വിശദീകരിച്ചു.
ഖുര്‍ആന്‍ കത്തിച്ച ഹാമിറ്റിന് പിഴ ശിക്ഷ
അതേസമയം, ഖുര്‍ആന്‍ കത്തിച്ച ഹാമിത് കോസ്‌കന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി 40,000 രൂപ പിഴ ശിക്ഷ വിധിച്ചു. ''മുസ്ലിംകളോടുള്ള ശത്രുതയാണ് പ്രവൃത്തിക്ക് പിന്നിലെത്. മതത്തെ ലക്ഷ്യം വച്ചുള്ള അധിക്ഷേപകരമായ ഭാഷയും വിദ്വേഷവും പ്രതിയുടെ പ്രവൃത്തികളില്‍ വ്യക്തമാണ്,'' - ജഡ്ജി ജോണ്‍ മക്ഗാര്‍വ് പറഞ്ഞു. ''ഇസ്ലാമിനോടുള്ള പൊതുവായ എതിര്‍പ്പാണ് താന്‍ പ്രകടിപ്പിച്ചതെന്നും വിശ്വാസികളോടുള്ള വെറുപ്പല്ല'' എന്ന ഹാമിറ്റിന്റെ വാദം കോടതി തള്ളി.