ലണ്ടന്‍: റഷ്യയുടെ തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങളും അട്ടിമറി പ്രവര്‍ത്തനങ്ങളും കാരണം ബ്രിട്ടന്‍ ഇപ്പോള്‍ യുദ്ധസമാനമായ സാഹചര്യത്തിലായിരിക്കാമെന്ന് മുന്‍ MI5 മേധാവി എലിസ മാനിങ്ഹാം-ബുള്ളര്‍. ലോര്‍ഡ് സ്പീക്കര്‍ ജോണ്‍ മക്ഫാള്‍ നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് റഷ്യന്‍ ഭീഷണിയുടെ തീവ്രതയെക്കുറിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കിയത്.
റഷ്യന്‍ വിദഗ്ധയായ ഫിയോണ ഹില്ലിന്റെ ''ബ്രിട്ടന്‍ ഇതിനകം റഷ്യയുമായി യുദ്ധത്തിലാണെന്ന'' അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും, ''ഇത് വ്യത്യസ്ത തരം യുദ്ധമാണ്. ശത്രുത, സൈബര്‍ ആക്രമണങ്ങള്‍, ശാരീരിക ആക്രമണങ്ങള്‍, ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നിവ വളരെ വലുതാണ്'' എന്നും മാനിങ്ഹാം-ബുള്ളര്‍ വ്യക്തമാക്കി.
യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യയുടെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ യുകെയില്‍ വര്‍ധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി. യൂറോപ്പില്‍ ശത്രുതാപരമായ നിരീക്ഷണം നടത്തിയതിന് യുകെയില്‍ താമസിച്ചിരുന്ന ആറ് ബള്‍ഗേറിയന്‍ ചാരന്മാര്‍ക്ക് ഈ വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. യുക്രെയ്‌നിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസില്‍ മോസ്‌കോയുടെ നിര്‍ദ്ദേശപ്രകാരമുണ്ടായ തീവയ്പ്പ് കേസില്‍ അഞ്ച് പേര്‍ക്ക് ശിക്ഷ ലഭിച്ചതും ശ്രദ്ധേയമാണ്.
ബ്രിട്ടീഷ് ബിസിനസ്സുകള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതായി മുന്‍ കാബിനറ്റ് ഓഫീസ് മന്ത്രി പാറ്റ് മക്ഫാഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2002 മുതല്‍ 2007 വരെ MI5 മേധാവിയായിരുന്ന മാനിങ്ഹാം-ബുള്ളര്‍, പുടിന്റെ കീഴില്‍ റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പങ്കാളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, 2005-ലെ G8 ഉച്ചകോടിക്ക് ശേഷം പുടിനെ കണ്ടുമുട്ടിയപ്പോള്‍ ''അദ്ദേഹം തികച്ചും അസുഖകരമായ വ്യക്തിയാണെന്ന് കരുതിയതായും'' പറഞ്ഞു.
2006-ല്‍ മുന്‍ റഷ്യന്‍ ചാരനായ അലക്‌സാണ്ടര്‍ ലിറ്റ്വിനെന്‍കോയെ റേഡിയോ ആക്ടീവ് പൊളോണിയം ഉപയോഗിച്ച് ലണ്ടനില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയത് പുടിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കാമെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായും അവര്‍ ഓര്‍ത്തെടുത്തു.
യുഎസ്, യുകെ സര്‍ക്കാരുകള്‍ വിദേശ സഹായം വെട്ടിക്കുറച്ചതിനെ മാനിങ്ഹാം-ബുള്ളര്‍ രൂക്ഷമായി വിമര്‍ശിച്ചു. ''നമ്മള്‍ ലോകത്തില്‍ നിന്ന് പിന്മാറിയാല്‍, ശക്തമായ സാമ്പത്തിക അടിത്തറയുള്ള ചൈനയ്ക്ക് കടന്നുവരാന്‍ കഴിയും,'' എന്നും ബിബിസി വേള്‍ഡ് സര്‍വീസ്, വിദേശ സഹായം തുടങ്ങിയ 'സോഫ്റ്റ് പവര്‍' ഉപാധികള്‍ ബ്രിട്ടന്റെ ആഗോള സ്വാധീനം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.