കാര്‍ഡിഫ്: രണ്ട് തവണ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും കൃത്യമായ രോഗനിര്‍ണയം നടത്താത്തതിനെ തുടര്‍ന്ന് 24 വയസ്സുകാരി ജോര്‍ജിയ ടെയ്ലറുടെ മരണം സംഭവിച്ചതായി കുടുംബം ആരോപിച്ചു. കാര്‍ഡിഫിനടുത്തുള്ള ഗ്വേലോഡ്-വൈ-ഗാര്‍ത്ത് സ്വദേശിനിയായ ജോര്‍ജിയയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടായെന്നതിലാണ് മാതാപിതാക്കളുടെ സംശയം.
ജൂണ്‍ മാസത്തില്‍ വിരലുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതോടെയാണ് ജോര്‍ജിയയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജൂലൈയില്‍ മുഖം വീര്‍ത്ത് നീരുവന്നതും കണ്ണുകള്‍ക്ക് ചുറ്റും തടം രൂപപ്പെട്ടതും കൈകളിലെ ചൊറിച്ചല്‍ ശക്തമായതുമാണ് തുടര്‍ന്ന് സംഭവിച്ചത്. ഡോക്ടറെ കണ്ടെങ്കിലും ആന്റിഹിസ്റ്റമിനുകളും ക്രീമുകളും നല്‍കി വീട്ടിലേക്ക് അയച്ചതായും, ഫലം കണ്ടില്ലെന്നും കുടുംബം പറയുന്നു.
ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചെങ്കിലും പരിശോധനകള്‍ക്കുശേഷം വീണ്ടും വീട്ടിലേക്ക് തിരിച്ചയച്ചതായും ആരോപണമുണ്ട്. ഓഗസ്റ്റ് ആദ്യം ഗ്രീസിലെ സാക്കിന്‍തോസിലേക്കുള്ള അവധിക്കാല യാത്രയ്ക്കിടെ കടുത്ത കാല്‍മുട്ട് വേദന അനുഭവപ്പെട്ടെങ്കിലും വേദനസംഹാരികള്‍ ഉപയോഗിച്ച് താല്‍ക്കാലിക ആശ്വാസം കണ്ടെത്തുകയായിരുന്നു.
യുകെയിലേക്ക് തിരിച്ചെത്തിയ ശേഷം ഓഗസ്റ്റ് 20ന് ഫിസിയോതെറാപ്പി അപ്പോയിന്റ്‌മെന്റ് എടുത്തെങ്കിലും അന്നേ ദിവസം ജോര്‍ജിയയുടെ ആരോഗ്യനില പെട്ടെന്ന് വഷളായി. ഉടന്‍തന്നെ ആംബുലന്‍സില്‍ കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലേക്ക് എത്തിച്ചെങ്കിലും, മണിക്കൂറുകള്‍ക്കകം ഓഗസ്റ്റ് 21ന് പുലര്‍ച്ചെ മരണം സംഭവിച്ചു.
മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മുന്‍പുണ്ടായിരുന്ന രോഗലക്ഷണങ്ങളാണ് മകളുടെ മരണത്തിന് കാരണമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍.