Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7542 INR
ukmalayalampathram.com
Sat 30th May 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ ആഡംബര ജോലിയില്‍ നിന്ന് മെല്‍ബണിലെ വീടുവൃത്തിയാക്കലിലേക്ക്; ഇന്ത്യന്‍ യുവതിയുടെ ജീവിതകഥ വൈറല്‍
reporter

ലണ്ടന്‍/മെല്‍ബണ്‍: വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന എല്ലാവര്‍ക്കും ആഡംബര ജീവിതമല്ല ലഭിക്കുന്നത്. പുതിയ രാജ്യങ്ങളില്‍ ജോലി കണ്ടെത്താനും ജീവിതം പുനര്‍നിര്‍മ്മിക്കാനും നിരവധി വെല്ലുവിളികളും ത്യാഗങ്ങളും നേരിടേണ്ടി വരുന്നു. അത്തരമൊരു ജീവിതാനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലണ്ടനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ പ്രമുഖ പദവിയില്‍ ജോലി ചെയ്തിരുന്ന 37കാരിയായ ഇന്ത്യന്‍ യുവതി ശ്വേത ദേശായി, ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്ക് താമസം മാറിയതിന് ശേഷം എയര്‍ബിഎന്‍ബി അപ്പാര്‍ട്ടുമെന്റുകള്‍ വൃത്തിയാക്കുന്ന ജോലി സ്വീകരിച്ച അനുഭവമാണ് വീഡിയോയിലൂടെ പങ്കുവെച്ചത്. 2023ലാണ് ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ശ്വേത മെല്‍ബണിലേക്ക് കുടിയേറിയത്. അതിന് മുമ്പ് ലണ്ടനിലെ പ്രമുഖ വാണിജ്യ വെബ്സൈറ്റില്‍ പ്രൊഡക്റ്റ് ഹെഡായി ജോലി ചെയ്തിരുന്ന അവര്‍ക്ക് പ്രതിവര്‍ഷം ഏകദേശം ഒരു കോടി രൂപ ശമ്പളമായി ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഭര്‍ത്താവിന് ഓസ്‌ട്രേലിയയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് കുടുംബം മെല്‍ബണിലേക്ക് മാറുകയായിരുന്നു. എന്നാല്‍ അവിടെ ശ്വേതയ്ക്ക് അനുയോജ്യമായ ജോലി ഉടന്‍ ലഭിച്ചില്ല. ഇതോടെ ആദ്യം ലഭിച്ച ജോലി തന്നെ സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. എയര്‍ബിഎന്‍ബി അപ്പാര്‍ട്ടുമെന്റുകള്‍ വൃത്തിയാക്കല്‍, വസ്ത്രങ്ങള്‍ അലക്കല്‍, അതിഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കല്‍ തുടങ്ങിയവയായിരുന്നു ജോലി.

സമ്പന്നമായ കോര്‍പ്പറേറ്റ് ജീവിതത്തില്‍ നിന്ന് വീടുകള്‍ വൃത്തിയാക്കുന്ന ജോലിയിലേക്കുള്ള മാറ്റം മാനസികമായി വലിയ വെല്ലുവിളിയായിരുന്നു എന്ന് ശ്വേത പറയുന്നു. ''വൈകാരികമായി തളര്‍ന്നു. സ്വയം നഷ്ടപ്പെടുന്നതുപോലെ തോന്നി,'' എന്നാണ് വീഡിയോയില്‍ അവര്‍ പറയുന്നത്. എന്നാല്‍ ആ ജോലി തന്നെ ചെറിയൊരു വരുമാനവും ആത്മവിശ്വാസവും നല്‍കിയതായി ശ്വേത വ്യക്തമാക്കി. ഇന്ന് അപ്പാര്‍ട്ടുമെന്റുകള്‍ വൃത്തിയാക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുകയും സ്വന്തമായി ബിസിനസും കോച്ചിംഗ് ക്ലാസുകളും നടത്തുകയും ചെയ്യുന്നു. ''ഒരു ജോലിയും ചെറുതോ വലുതോ അല്ല. പണമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം,'' എന്നാണ് ശ്വേതയുടെ വാക്കുകള്‍. വിദേശജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളും കുടിയേറ്റ ജീവിതത്തിലെ വെല്ലുവിളികളും തുറന്നുപറഞ്ഞ അവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ശ്രദ്ധ നേടുകയാണ്.

 
Other News in this category

 
 




 
Close Window