ഹെല്‍ത്ത് ടൂറിസത്തിന്റെ പേരില്‍ വിദേശികള്‍ യുകെയിലെത്തി എന്‍എച്ച്എസിന്റെ സേവനം പറ്റുന്നതിനെതിരെ അധികൃതര്‍ പരിശോധന കര്‍ശനമാക്കുന്നു. ഇത് സ്വദേശികള്‍ക്കും വലിയ തലവേദനയാവുകയാണ്. ഇത്തരത്തിൽ പൂര്‍ണ്ണ ഗര്‍ഭിണിയായ ബ്രിട്ടീഷുകാരിക്ക് എന്‍എച്ച്എസില്‍ ചികിത്സ നിഷേധിക്കാനിടയായ സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്.
26കാരിയായ എമ്മാ ഷെസ്‌വാക്ക് ഹാരിസിനാണു പേരിന്റെ സര്‍നെയിമായി ഭര്‍ത്താവിന്റെ പേര് സ്വീകരിച്ചതിന് ചികിത്സ നിഷേധിച്ചത്. എട്ട് മാസം ഗര്‍ഭിണിയായ എമ്മായ്ക്ക് കേംബ്രിഡ്ജ് ആശുപത്രിയാണ് ഇംഗ്ലീഷുകാരിയാണെന്ന് തെളിയിച്ചതിന് ശേഷം ചികിത്സ നല്‍കാമെന്നാണ് പറഞ്ഞത്. പോളണ്ടില്‍ ജനിച്ച ഭര്‍ത്താവിന്റെ സര്‍നെയിം പേരിനൊപ്പം ചേര്‍ത്തതാണ് എമ്മയ്ക്ക് പാരയായത്.
ബ്രിട്ടനിലാണ് ജനിച്ചതെന്ന് തെളിവ് ഹാജരാക്കാനാണ് 26-കാരിയായ എമ്മാ ഷെസ്‌വാക്ക് ഹാരിസിനോട് ആഡെന്‍ബ്രൂക്‌സ് ആശുപത്രി നിര്‍ദ്ദേശിച്ചത്. വിവാഹശേഷം ഐഡന്റിഫിക്കേഷനും, വിലാസവും തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ചികിത്സ തന്നെ നിഷേധിക്കപ്പെടാമെന്നാണ് ആശുപത്രി അധികൃതര്‍ അയച്ച കത്തില്‍ വ്യക്തമാക്കിയത്.
പേരിനൊപ്പം പോളിഷ് ഭര്‍ത്താവിന്റെ സര്‍നെയിം ഉണ്ടെന്ന് കരുതി തന്നെ മാറ്റിനിര്‍ത്തിയ നടപടി നീചമാണെന്ന് കേംബ്രിഡ്ജ് ഗ്രാജുവേറ്റ് കൂടിയായ എമ്മ ആരോപിക്കുന്നു. ഇത്തരമൊരു കത്ത് ലഭിച്ചതോടെ രണ്ടാം ക്ലാസ് പൗരന്‍മാരാണ് തങ്ങളെന്ന അവസ്ഥയാണുള്ളതെന്ന് ഈ ദമ്പതികള്‍ പറയുന്നു.
പൂര്‍ണ്ണഗര്‍ഭിണിയായ തന്നോട് എന്‍എച്ച്എസ് കാണിക്കുന്ന നിലപാട് ഇവരെ രോഷാകുലരാക്കുന്നു. ഒക്ടോബര്‍ 12-നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് വിലാസം തെളിയിക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചത്. എന്‍എച്ച്എസിന്റെ സൗജന്യ ചികിത്സ ലഭിക്കാന്‍ യോഗ്യത ഉണ്ടോയെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിട്ടില്ല. ഇത് ഒക്ടോബര്‍ 30ന് മുന്‍പ് ഹാജരാക്കിയില്ലെങ്കില്‍ ചികിത്സ നിഷേധിക്കുമെന്നാണ് എന്‍എച്ച്എസിന്റെ ഭീഷണി. 26 വര്‍ഷക്കാലം ഇവിടെ ജീവിച്ചിട്ട് ഇപ്പോഴാണ് എന്റെ വിലാസത്തെക്കുറിച്ച് ഇവര്‍ ആശങ്കപ്പെടുന്നതെന്ന് എമ്മ പറയുന്നു.
എന്നാല്‍ വിദേശികള്‍ എന്‍എച്ച്എസില്‍ ഹെല്‍ത്ത് ടൂറിസം നടത്തുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കത്ത് അയച്ചതെന്ന് ആഡെന്‍ബ്രൂക്‌സ് വക്താവ് വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച മുതല്‍ തങ്ങള്‍ക്ക് മുന്നിലെത്തുന്ന രോഗികളോട് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ റസിഡന്‍സി, ഇമിഗ്രേഷന്‍ പദവി പരിശോധിക്കാനായിരിക്കുകയാണ്. യോഗ്യതില്ലാത്തവരില്‍ നിന്നും ഫീസും വാങ്ങും. എന്‍എച്ച്എസില്‍ ഇനി പോകുന്നവര്‍ ഇനി എല്ലാ തെളിവുകളും കൈയില്‍ കരുതാണമെന്നു ചുരുക്കം. വിദേശികള്‍ ഹെല്‍ത്ത് ടൂറിസത്തിനായി എന്‍എച്ച്എസില്‍ എത്തുന്നതുമൂലം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. |