കൊച്ചി : ഗള്‍ഫിലെ സെക്‌സ് റാക്കറ്റിന് കൈമാറാനായി യുവതിയെ വിമാനത്താവളം വഴി ഷാര്‍ജയിലെത്തിച്ചത് എമിഗ്രേഷന്‍ ഡെസ്‌കിലെ ഉദ്യോഗസ്ഥന്റെ ഒത്താശയോടെയെന്ന് സംശയിക്കുന്നതായി ഐജി കെ.പത്മകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
റാക്കറ്റിനെപ്പറ്റി പരാതിയും ഹര്‍ജിയും നല്‍കിയ യുവതിയെ 2007ല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെയാണ് തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയ്ക്ക് പോകാന്‍ അനുവദിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. യുവതിയുടെ പാസ്‌പോര്‍ട്ടിലേയും മറ്റും സീലുകള്‍ അവ്യക്തമാണ്.
ഇവ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പത്തനംതിട്ടസ്വദേശിനിയായ യുവതി റാക്കറ്റിനെപ്പറ്റി കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേകാന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ ഒന്നാംപ്രതിയായ സൗദാബീവിയുടെ പത്തനംതിട്ടയിലെ വീട് പരിശോധിച്ചു. ഇവിടെ നിന്ന് ചിലരുടെ വിസയുടെ പകര്‍പ്പും ടെലിഫോണ്‍ നമ്പറെഴുതിയ പുസ്തകവും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ മകള്‍ ഷാമിയയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ട് മൂന്നാംപ്രതിയാക്കി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. |