ലണ്ടന്‍ : അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും സഹായത്തിനായി അനുവദിച്ച പണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാരിറ്റി വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. ഇമിഗ്രേഷന്‍ അഡൈ്വസറി സര്‍വീസാണു പണം തിരിമറി നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ ഓഡിറ്റ് പരിശോധനയിലാണു തട്ടിപ്പ് പുറത്തു വന്നത്. രാജ്യത്തു തങ്ങാന്‍ ആഗ്രഹിക്കുന്ന 27,000 കുടിയേറ്റക്കാര്‍ക്കു നിയമസഹായത്തിനും അഭിഭാഷകര്‍ക്കുമായി 15 മില്യണ്‍ പൗണ്ടാണ് ഒരു വര്‍ഷം സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്നാല്‍ യോഗ്യതയില്ലാത്ത നൂറിലധികം കേസുകള്‍ക്കാണു ചാരിറ്റി പണം അനുവദിച്ചത്.
ചില കേസുകളില്‍ പണം ചെലവാക്കിയതിന് ആവശ്യമായ രേഖകള്‍ പോലുമില്ല. അഴിമതി പുറത്തു വന്നതോടെ ഇവര്‍ക്കു കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ജനങ്ങളുടെ പണം ഇത്തരത്തില്‍ തട്ടിയെടുത്ത സംഭവം ഞെട്ടിക്കുന്നതാണെന്നു യുകെ മൈഗ്രേഷന്‍ വാച്ച് ചെയര്‍മാന്‍ സര്‍ ആന്‍ഡ്രു ഗ്രീന്‍ . കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമായി കോടിക്കണക്കിനു പൗണ്ടാണു ചെലവാക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുകെയിലെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ ചാരിറ്റിയാണു ഐഎഎസ്. 13,000 അഭയാര്‍ഥികള്‍ക്കും 14,000 കുടിയേറ്റക്കാര്‍ക്കുമാണു പ്രതിവര്‍ഷം ഇവിടെ നിന്നു പണം നല്‍കുന്നത്. മുന്നൂറിലധികം ജോലിക്കാരും 14 ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ചു ലക്ഷം പൗണ്ടാണ് ക്ലൈന്റുകളില്‍ നിന്നും സംഭാവനയായും ഇവര്‍ക്കു ലഭിക്കുന്നത്. ഇതു കൂടാതെ ലീഗല്‍ സര്‍വീസ് കമ്മിഷന്‍ 15 മില്യണ്‍ ഗ്രാന്റും ലഭിക്കുന്നുണ്ട്. 2010-11 സാമ്പത്തിക വര്‍ഷമാണു ക്രമക്കേട് നടന്നതെന്നാണു റിപ്പോര്‍ട്ട്. |