ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുരില്‍ കൂറ്റന്‍ റാലിയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള 'പ്രതിജ്ഞാ യാത്ര'യില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. യുപിയില്‍ ദലിതരും ദരിദ്രരുമടക്കം എല്ലാ ജനങ്ങളും ചൂഷണം ചെയ്യപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. ജനങ്ങളെ ദിവസവും യോഗി സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നും ബിജെപിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും റാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ 70 വര്‍ഷമായി ഉണ്ടാക്കിയ സ്വത്തുക്കള്‍ ബിജെപി വില്‍ക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. റെയില്‍വേയും വിമാനത്താവളങ്ങളും റോഡുകളും കോണ്‍ഗ്രസ് നിര്‍മിച്ചു. എന്നാല്‍ ബിജെപി അവയെല്ലാം വിറ്റഴിക്കുകയാണ്. 70 വര്‍ഷം ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് അവര്‍ ചോദിക്കുന്നു. 70 വര്‍ഷത്തെ പ്രയത്നമാണ് വെറും 7 വര്‍ഷം കൊണ്ട് അവര്‍ നശിപ്പിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.
യുപിയിലെ പ്രധാന പ്രശ്‌നമായി തൊഴിലില്ലായ്മയെ ഉയര്‍ത്തിക്കാട്ടിയ പ്രിയങ്ക, സംസ്ഥാനത്ത് 5 കോടി തൊഴില്‍രഹിതരായ യുവാക്കള്‍ ഉണ്ടെന്നും തൊഴിലില്ലായ്മ കാരണം പ്രതിദിനം മൂന്നു യുവാക്കള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നും പറഞ്ഞു. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള യുപി സര്‍ക്കാര്‍ എല്ലാ ജാതിയിലും വര്‍ഗത്തിലുംപെട്ട ആളുകളെ ചൂഷണം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. ദലിതര്‍, നെയ്ത്തുകാര്‍, ദരിദ്രര്‍, ന്യൂനപക്ഷങ്ങള്‍, ബ്രാഹ്മണര്‍ എന്നിവരെ ചൂഷണം ചെയ്തു. ഗുരു ഗോരഖ്നാഥിന്റെ അനുശാസങ്ങള്‍ക്ക് വിരുദ്ധമായാണ് യോഗി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. ഈ സര്‍ക്കാര്‍ അനുദിനം ആളുകളെ ആക്രമിക്കുകയാണ്. |