സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ അജ്ഞാതന്‍ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. ആക്രമണത്തിന് പിന്നാലെ വ്യാപക അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.
പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവില്‍ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്. പ്രതിയെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അന്വേഷണം ആരംഭിച്ചിടത്തു തന്നെ നില്‍ക്കുകയാണ്.
ജൂണ്‍ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിര്‍ണായകമായ യാതൊരു വിവരവും ലഭിച്ചില്ല.
പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എല്‍.എക്സ് സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, നൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതിയെ സംബന്ധിച്ച ഒരു സൂചനയും ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ രണ്ടായിരത്തോളം ഡിയോ സ്‌കൂട്ടറുകളാണ് പരിശോധിച്ചത്.
അക്രമിക്ക് മുന്‍പില്‍ ഒരു സ്വിഫ്റ്റ് കാര്‍ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വാഹനത്തിന്റെ നമ്പറും തിരിച്ചറിയാനായിട്ടില്ല. ആകെ ലഭിച്ച മൊഴി ചെങ്കല്‍ചൂള സ്വദേശിയായ വിജയ് എന്ന യുവാവിന്റേതാണ്. സ്ഫോടകവസ്തു എറിഞ്ഞ വ്യക്തി പോകുന്നത് കണ്ടെന്നാണ് പ്രത്യേക സംഘത്തോട് ഇദ്ദേഹം സമ്മതിച്ചത്.
എന്നാല്‍ മൊഴിക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. വിഷയത്തെ പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കിയ സി.പി.എം പിന്നീട് നിലപാടില്‍ നിന്ന് വ്യതിചലിച്ചു. |