കൊച്ചി: തലച്ചോറില്‍ നാലു വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ നിലയില്‍ കഴിഞ്ഞ ഇടുക്കി മൂലമറ്റം സ്വദേശി പ്രദീപ് കുമാര്‍ (32) തിരികെ സാധാരണ ജീവിതത്തിലേക്ക്. സണ്‍റൈസ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്തു. തലയോട്ടി തുളച്ചു തലച്ചോറില്‍ പതിച്ച വെടിയുണ്ടകള്‍ ആറു മാസത്തിനു ശേഷമാണ് പുറത്തെടുത്തത്.പ്രദീപിന്റെ തലച്ചോറിലെ പല ഭാഗങ്ങളില്‍ നിന്നാണ് വെടിയുണ്ട ഡോക്ടര്‍മാര്‍ കണ്ടെടുത്തത്. ശസ്ത്രക്രിയയില്‍ ഓരോ വെടിയുണ്ടയും പുറത്തെടുക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പ്രദീപുമായി സംസാരിച്ചു കൊണ്ടിരുന്നു. തലച്ചോറിനു ചെറിയൊരു പോറലേറ്റാല്‍ പോലും ഏതെങ്കിലും ഒരു ശേഷിയെ ബാധിക്കുമെന്നതിനാലാണ് ശസ്ത്രക്രിയക്കിടെയും രോഗിയുമായി ഡോക്ടര്‍മാര്‍ ആശയവിനിമയം നടത്തിയത്.കൂട്ടുകാരനായ സനലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ മാര്‍ച്ച് 26-നാണ് പ്രദീപിനു വെടിയേറ്റത്. മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരു യുവാവാണ് ചുറ്റുമുണ്ടായിരുന്ന ആളുകളുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. ആ സമയത്ത് ബൈക്കില്‍ അതുവഴി വരികയായിരുന്ന പ്രദീപിനും സനലിനുമാണ് വെടിയേറ്റത്.
സനല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചപ്പോള്‍ ഗുരുതര പരിക്കുകളോടെ പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസാരശേഷിയും ഓര്‍മ ശക്തിയും കാഴ്ചശക്തിയും കുറഞ്ഞ് ?ഗുരുതരാവസ്ഥയിലായ പ്രദീപ്കുമാര്‍ അബോധാവസ്ഥയില്‍ കുറേനാള്‍ കഴിഞ്ഞു. പിന്നീട് ബോധം വന്നപ്പോഴാണ് തലച്ചോറില്‍ നാല് വെടിയുണ്ടകള്‍ തറഞ്ഞിരിക്കുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതെന്ന് പ്രദീപ് കുമാര്‍ വ്യക്തമാക്കി.''വെടിയേറ്റതാണെന്ന് എനിക്കാദ്യം മനസ്സിലായില്ല. തേനീച്ച കുത്തുന്നതുപോലെ എന്തോ ഒന്ന് തറഞ്ഞുകയറുന്നതായി തോന്നി. പിന്നെ ഒന്നും ഓര്‍മയുണ്ടായിരുന്നില്ലെന്നാണ്'' സംഭവത്തെപ്പറ്റി പ്രദീപ് കുമാര്‍ പറയുന്നത്. ''തലച്ചോറില്‍ വെടിയുണ്ടകളുമായാണ് ആറു മാസത്തോളം ഞാന്‍ കഴിഞ്ഞിരുന്നതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അദ്ഭുതകരമായി തിരികെക്കിട്ടിയ ഈ ജീവന് ഞാന്‍ ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്നും'' പ്രദീപ് ചോദിക്കുന്നു.'ന്യൂറോ നാവിഗേഷന്‍ എന്ന സംവിധാനത്തിന്റെ സഹായത്തോടെ പല ഘട്ടങ്ങളിലുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ വലിയൊരു അദ്ഭുതമായിട്ടാണ് തോന്നുന്നതെന്ന്' ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍മാരായ ജെയിന്‍ ജോര്‍ജ്, ജേക്കബ് ചാക്കോ, പി ജി ഷാജി എന്നിവര്‍ പറഞ്ഞു. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. സര്‍ജറിക്കിടെ ചെറിയ പോറല്‍ ഏറ്റാല്‍ പോലും കാഴ്ചയും കേള്‍വിയും ഓര്‍മയുമൊക്കെ ഒരിക്കലും തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടമായേക്കാമെന്ന ആശങ്കകള്‍ക്കിടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.