റേഡിയോളജി വിഭാഗം വിദ്യാര്‍ഥിയായ തിരുവനന്തപുരം സ്വദേശി ഷാരോണിനു കഷായവും പിന്നാലെ ജൂസും നല്‍കിയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പൊരുത്തക്കേടുകളാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ത്താന്‍ ഷാരോണിന്റെ കുടുംബത്തെ പ്രേരിപ്പിക്കുന്നതും. പെണ്‍കുട്ടി ഷാരോണിന്റെ സുഹൃത്തുക്കളോടും ഷാരോണിനോടും പൊലീസിനോടും സംസാരിച്ച കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോള്‍ റെക്കോര്‍ഡ് ബുക്ക് വാങ്ങാന്‍ സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ രാമവര്‍മന്‍ ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഷാരോണ്‍ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി സുഹൃത്തിനോട് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. കഷായം കുടിച്ചതിനു പിന്നാലെയാണ് ജൂസ് കുടിക്കാനായി നല്‍കിയത്. ഇതോടെ ഷാരോണ്‍ ഛര്‍ദിച്ചു.
ഛര്‍ദിച്ച് അവശനായി നടന്നുവരുന്ന ഷാരോണിനെയാണ് പുറത്തുനിന്നിരുന്ന സുഹൃത്ത് കാണുന്നത്. ബൈക്കില്‍ സുഹൃത്തിനൊപ്പം വീട്ടിലെത്തിയശേഷം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ശാരീരികനില മോശമായതിനെ തുടര്‍ന്ന് ഷാരോണും പിന്നീട് സുഹൃത്തുക്കളും കഷായത്തിന്റെ പേരു ചോദിച്ചെങ്കിലും അമ്മയോട് ചോദിച്ചിട്ടു പറയാമെന്നു പെണ്‍കുട്ടി മറുപടി നല്‍കി. ഒരു മാസമായി കഴിക്കുന്ന കഷായത്തിന്റെ പേര് പെണ്‍കുട്ടിക്ക് അറിയാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്. |